കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിൽ അർജ്ജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി.
നേരത്തെ ഇയാളെ ഏഴു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് തിരിച്ച് റിമാൻഡ് ചെയ്യാൻ ഹാജരാക്കിയപ്പോൾ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളി. ഈ സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ നൽകിയത്. കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഇതോടൊപ്പം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ടി.പി. വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുമായി അർജ്ജുൻ ആയങ്കിക്കുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. അർജ്ജുനെ ഷാഫിക്കൊപ്പം ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെടുന്നത്. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
സ്വർണ ക്വട്ടേഷൻ: ഷാഫിയെ കസ്റ്റംസ് തിരിച്ചയച്ചു
കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിയെ കസ്റ്റംസ് തിരിച്ചയച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഷാഫിയോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച ഹാജരാകാൻ ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. ആരോഗ്യപ്രശ്നം ഉന്നയിച്ച് വരാനാവില്ലെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ഹാജരായത്. ചോദ്യം ചെയ്യലിന് കസ്റ്റംസ് തയ്യാറായില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ വീണ്ടും വരാൻ നിർദേശിച്ചതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.
ഷാഫി നിലവിൽ പരോളിൽ കഴിയുകയാണ്. കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിൽ ടി.പി വധക്കേസിലെ പ്രതികളായ ഷാഫിയുടെയും കൊടി സുനിയുടെയും സഹായം ലഭിച്ചതായി കസ്റ്റംസ് അറസ്റ്റു ചെയ്ത അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. സ്വർണവുമായി വരുമ്പോൾ കരിപ്പൂരിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീക്കും ടി.പി കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഷാഫിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |