കലഞ്ഞൂർ : പാറകൾ ചേർന്ന സ്ഥലനാമങ്ങളുമായി പഞ്ചായത്തിൽ നിറഞ്ഞു നിൽക്കുകയാണ് പന്ത്രണ്ടു പ്രദേശങ്ങൾ. ഇവയിൽ ഓരോ പ്രദേശത്തിനും അവിടെയുള്ള പാറകൾക്കും ഒട്ടേറെ കഥകൾ പറയാനുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പാറകൾ ഹരിതഭംഗി നിറഞ്ഞപ്രദേശങ്ങളുടെ കാവലാളായി നിലകൊള്ളുന്നു. ഇതിൽ പലതും മനുഷ്യന്റെ കൈകടത്തൽ മൂലം നാശാവസ്ഥയിലുമാണ്. ജില്ലയിലെ വലിയ പാറയായ രാക്ഷസൻപാറ ഏക്കർ കണക്കിന് സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. ഇവിടെ ജൈവവൈവിദ്ധ്യത്താൽ സമ്പന്നമായ പ്രകൃതിഭംഗി കാണാനാകും. ഏതു സമയവും വീഴാം എന്ന നിലയിൽ നിൽക്കുന്ന കുറവൻ, കുറത്തിപ്പാറ കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുന്നു. തട്ടുപാറയിൽ അസ്തമയ സൂര്യന്റെ മനോഹരദൃശ്യം കാണാൻ കഴിയും. പരിസ്ഥിതി പ്രവർത്തകരുടെയും സാഹിത്യകാരൻമാരുടെയും കൂട്ടായ്മകൾ നടന്നിരുന്നത് ഇവിടെയായിരുന്നു. രാക്ഷസൻപാറയും തട്ടുപാറയും പുലിപ്പാറയും കിള്ളിപ്പാറയും കൊല്ലം ജില്ലയിലെ ജഡായുപാറയെക്കാൾ വലിയ ടൂറിസം സാദ്ധ്യതകളാണ്. രാക്ഷസൻ പാറയുടെ അടിത്തട്ടിലെ രാക്ഷസന്റെ മൂക്കുപോലുള്ള ഭാഗത്ത് ഒരാൾക്ക് കയറിയിറങ്ങാൻ കഴിയും. അതിരുങ്കലിലെ പടപ്പാറ രണ്ടു ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ഇവിടുത്തെ ജൈവവൈവിദ്ധ്യവും പാറയുടെ മുകളിലെ ക്ഷേത്രവും കുളവും സഞ്ചാരികളെ ആകർഷിക്കുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ ജൈവ വൈവിദ്ധ്യ സർക്യൂട്ടിൽ കലഞ്ഞൂരിലെ പാറകളെയും ഉൾപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം ജില്ലയിലെ മൻഡ്രോതുരുത്ത്, അഷ്ടമുടിക്കായൽ, കൊട്ടാരക്കര മീൻപിടിപ്പാറ, ജഡായുപ്പാറ, മുട്ടറമരുതിമല, തെന്മല , അച്ചൻകോവിൽ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടിൽ ജില്ലയിലെ കോന്നി ആനത്താവളം, അടവി,ഗവി തുടങ്ങിയ സ്ഥലങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കലഞ്ഞൂരിൽ പാറയുടെ പേരിൽ
അറിയപ്പെടുന്ന സ്ഥലങ്ങൾ
1.വാഴപ്പാറ , 2.കുടപ്പാറ, 3.കിള്ളിപ്പാറ, 4.ഇഞ്ചപ്പാറ , 5.രാക്ഷസൻപാറ, 6.വണ്ടണിപ്പാറ, 7.തട്ടുപാറ, 8.പുലിപ്പാറ, 9.മേടപ്പാറ, 10. പോത്തുപാറ, 11. പടപ്പാറ, 12. നിരത്തുപാറ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |