കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൽ നിന്ന് 1,79,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്റെ (കുഞ്ഞൻ -33) പക്കൽ നിന്നാണ് കള്ളനോട്ടുകൾ കണ്ടെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘത്തിൽ കൊടകര സി.ഐയെ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. കൊടകര കുഴൽപ്പണ കേസുമായി ജിത്തുവിനു ബന്ധമുണ്ടോയെന്ന് സംശയിക്കുന്നു. കുഴൽപ്പണക്കേസുമായി കൊടുങ്ങല്ലൂരിലെ ചിലർക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പിന്നിൽ വലിയ സംഘമാണുള്ളതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണ്.
കേസടുത്തെങ്കിലും പിടിച്ചെടുത്ത പണം ഇന്നലെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഓരോ നോട്ടിന്റെയും നമ്പരും ഫോട്ടോ കോപ്പിയും എടുക്കേണ്ടതിനാലാണ് ഹാജരാക്കാൻ വൈകുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് കരൂപടന്നയിൽ തെന്നി മതിലിലിടിച്ച് അപകടമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |