തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആഗസ്റ്റിൽ റേഷൻ കാർഡുടമകളായ 90.45 ലക്ഷം കുടുംബങ്ങൾക്കും സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 600 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സൗജന്യ കിറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നും എന്ന് മുതൽ വിതരണം ചെയ്യണമെന്നും പിന്നീട് തീരുമാനിക്കും. ഇക്കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കിയത്. ഇന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേരുന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗം വിഷയം ചർച്ചചെയ്യും.
റേഷൻ വ്യാപാരികൾക്ക്
കൊവിഡ് ഇൻഷ്വറൻസ്
ചില്ലറ റേഷൻ വ്യാപാരികൾക്കും സെയിൽസ്‌മാൻമാർക്കും കൊവിഡ് ഇൻഷ്വറൻസ് ഏർപ്പെടുത്തും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന ആളൊന്നിന് 1060 രൂപ പ്രീമിയം നിരക്കിലാകും ഒരു വർഷത്തേക്ക് പരിരക്ഷ. 28,398 എഫ്.പി.എസ് (ഫെയർ പ്രൈസ് ഷോപ്പ്) ഡീലർമാർക്കുൾപ്പെടെ 7.5ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
13 ഇനങ്ങൾ
ഓണത്തിന് റേഷൻ കാർഡുടമകൾക്ക് നൽകുന്ന സ്പെഷ്യൽ കിറ്റിൽ 13 ഇനങ്ങളെന്ന് സൂചന. ഇതിൽ പായസത്തിനായി സേമിയയുടെ പായ്ക്കറ്റ് സ്പെഷ്യൽ ഇനമാകും. കുട്ടികൾക്കായി ചോക്ലേറ്റും ഉൾപ്പെടുത്തിയേക്കും. നിലവിലെ കിറ്റിലുള്ള മറ്റിനങ്ങളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |