സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ഫേസ്ബുക്ക് അധികൃതർ ഡൽഹി നിയമസഭാ സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര നിയമങ്ങൾ ലംഘിക്കാതെ, സമാധാനവും സാഹോദര്യവും തകർക്കുന്ന ഏത് വിഷയത്തിലും വിവരങ്ങൾ തേടാനുള്ള അവകാശം സഭാസമിതിക്കുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ദനേശ് മഹേശ്വരി, ഋഷകേശ് റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെ വികാസം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രണാതീതമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സമൂഹ മാദ്ധ്യമങ്ങൾക്ക് ജനങ്ങളെ വൻതോതിൽ സ്വാധീനിക്കാൻ കരുത്തുണ്ട്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലെ ചർച്ചകൾക്ക് ആളുകൾക്കിടയിൽ ധ്രുവീകരണം നടത്താൻ പോലും ശേഷിയുണ്ട്. സാങ്കേതിക ജ്ഞാനം കുറവുള്ളവർ ഇതിലൂടെ പങ്ക് വയ്‌ക്കുന്ന വിവരങ്ങളുടെ ആധികാരികത തേടുന്നില്ല. അവർ ഇതിനെ സത്യത്തിന്റെ പ്രവാചകരായി കണക്കാക്കുകയാണ്. കലാപക്കേസിൽ ഫേസ്ബുക്കിനെ കൂട്ടു പ്രതിയാക്കണമെന്ന സമിതിയുടെ ആവശ്യം നടപ്പില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമിതിയുടെ ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ഫേസ് ബുക്ക് അധികൃതർക്കു തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
2020ലെ ഡൽഹി കലാപക്കേസിൽ ഹാജരാകണമെന്ന നിയമസഭ സമിതിയുടെ നിർദേശത്തിനെതിരെ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് അജിത് മോഹനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |