കൊച്ചി: വിദേശമദ്യഷോപ്പുകൾക്കു മുന്നിലെ ക്യൂ പൊതുസ്ഥലത്തേക്കും നിരത്തുകളിലേക്കും നീളുന്നത് സമൂഹത്തിനാകെ അപമാനമാണെന്നും മദ്യം വാങ്ങാൻ മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെയും ബിവറേജസ് കോർപറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മറ്റുള്ള ഉത്പന്നങ്ങളെന്നപോലെ ആളുകൾക്ക് മദ്യം വാങ്ങി ആത്മാഭിമാനം പണയപ്പെടുത്താതെ കൗണ്ടറിൽ നിന്ന് മടങ്ങാൻ സൗകര്യമുണ്ടാക്കണം.
ബിവറേജസ് ഔട്ട്ലെറ്റുകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന വിധി നാലുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെത്തുടർന്ന് പരിഗണിക്കുന്ന കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.
തൃശൂർ കുറുപ്പംറോഡിലെ വിദേശ മദ്യവില്പനശാലയിലെ തിരക്ക് ബിസിനസിനെ ബാധിക്കുന്നെന്നാരോപിച്ച് സമീപത്തെ ഹിന്ദുസ്ഥാൻ പെയിന്റ്സ് നൽകിയ ഹർജിയിൽ 2017 ജൂലായിലാണ് നടപടിക്ക് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. ഇതു പാലിച്ചില്ലെന്ന് ഹർജിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇന്നലെ എക്സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്‌ണൻ, ഡെപ്യൂട്ടി കമ്മിഷണർ കെ.ഷാജി, ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത, തൃശൂർ എസ്.ഐ. ആനന്ദ് എന്നിവർ ഓൺലൈൻ മുഖേന ഹാജരായി. സർക്കാരും എക്സൈസും ബെവ്കോയും സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി ഹർജി ജൂലായ് 16നു പരിഗണിക്കാൻ മാറ്റി. എക്സൈസ് കമ്മിഷണറടക്കമുള്ളവർ അന്നും ഹാജരാകണം.
മദ്യത്തിന്റെ ഡിമാൻഡ് അനിയന്ത്രിതമായി വർദ്ധിച്ചതിനാൽ തിരക്ക് നിയന്ത്രിക്കൽ ഫലപ്രദമാവുന്നില്ലെന്ന് ബെവ്കോ വിശദീകരിച്ചു. എന്നാൽ ബെവ്കോയുടെയോ നിസഹായതയല്ല, പൗരന്റെ ആരോഗ്യവും ജീവനും അന്തസും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് ഹൈക്കോടതി മറുപടി നൽകി. കൂടുതൽ സൗകര്യമൊരുക്കാൻ നാലു വർഷം സമയം ലഭിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ കൂടുതൽ കൗണ്ടറുകൾ തുറക്കാനും കഴിയുമായിരുന്നു. ഒൗട്ട്ലെറ്റുകളിലെ മദ്യവില്പന ആർക്കും ശല്യമാവുന്നില്ലെന്ന് ഉറപ്പാക്കാനും സർക്കാരിന് ബാദ്ധ്യതയുണ്ട്.
ഇങ്ങനെയാണെങ്കിൽ മൂന്നാം തരംഗം വൈകില്ല
ഒട്ടുമിക്ക ഒൗട്ട്ലെറ്റുകളിലും മണിക്കൂറുകൾ ക്യൂവിൽ നിന്ന് മദ്യം വാങ്ങേണ്ട സ്ഥിതിയാണ്. കൊവിഡ് സാഹചര്യത്തിൽ ഇൗ വിപത്തിന് പുതിയ മാനങ്ങളുണ്ട്. വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരുമീറ്റർ അകലം പാലിച്ചില്ലെങ്കിൽ രോഗവ്യാപനത്തിന് വഴിയൊരുങ്ങും. ഇൗ സ്ഥിതി തുടർന്നാൽ കൊവിഡ് മൂന്നാം തരംഗം വൈകില്ല- കോടതി പറഞ്ഞു.
പൗരന്റെ അന്തസിന് വിലയില്ലേ ?
കല്യാണത്തിന് 20 പേരിൽ കൂടുതൽ പങ്കെടുക്കുന്നത് തടയുന്നവർ ബെവ്കോ ഒൗട്ട്ലെറ്റുകളിലെ തിരക്ക് കാണുന്നില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. വിദേശമദ്യഷോപ്പുകളിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന വിധി ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിരുന്നോ? പൗരന്മാരുടെ അന്തസിന് വിലയില്ലേ? ഉല്പന്നമല്ലേ വിൽക്കുന്നത്, വ്യജച്ചരക്കല്ലല്ലോ? ഹൈക്കോടതിയുടെ ഏതാനും മീറ്റർ അകലെയുള്ള ഒൗട്ട്ലെറ്റിലെ ക്യൂ നോക്കൂ ? കഴിഞ്ഞ വെള്ളിയാഴ്ച ഇൗ ക്യൂ മറൈൻഡ്രൈവു വരെ നീണ്ടിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്കയിടങ്ങളിലും ഇതാണ് സ്ഥിതി. മദ്യ വില്പനയുടെ കുത്തക ബെവ്കോയ്ക്കാണ്. എന്നാൽ വാങ്ങാൻ വരുന്നവർക്ക് യാതൊരു സൗകര്യവും നൽകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |