ഇംഗ്ളണ്ടിന് കന്നി യൂറോ ഫൈനൽ പ്രവേശനം നൽകിയ പെനാൽറ്റിക്കെതിരെ ഫുട്ബോൾ ലോകത്ത് വിമർശനങ്ങൾ ഉയരുകയാണ്.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് താരം റഹിം സ്റ്റെർലിംഗിനെ ഡെൻമാർക്ക് ബോക്സിനുള്ളിൽ ജോവാക്വിം മെയ്‌ൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്.അപ്പോൾതന്നെ ഡെൻമാർക്ക് താരങ്ങൾ പ്രതിഷേധിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല.വാർ വപരിശോധിച്ച റഫറി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
ഫൗൾ ഇങ്ങനെ
വലതു വിംഗിലൂടെ ബോക്സിനുള്ളിലേക്ക് പ്രവേശിച്ച സ്റ്റെർലിംഗിനെ പോസ്റ്റിനു സമീപം പിന്നിൽനിന്നും തടയാൻ മെയ്‌ലിന്റെ ശ്രമം. മുന്നിൽ പ്രതിരോധിക്കാൻ മത്തിയാസ് ജെൻസനുമെത്തി. ഇരുവരും ചേർന്ന് ചെലുത്തിയ സമ്മർദ്ദത്തിനിടെ സ്റ്റെർലിംഗ് താഴെ വീണു. റഫറി ഉടൻ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.
വാർ പറഞ്ഞത്
റീപ്ലേകളിൽ ഇരുവരും സ്റ്റെർലിംഗിനെ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഡെൻമാർക്ക് താരങ്ങളുടെ പ്രതിഷേധത്തിനിടെ വിഡിയോ റഫറിയുമായി സംസാരിച്ച ശേഷം റഫറി പെനാൽറ്റി തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ ഡെൻമാർക്ക് താരങ്ങളുടെ ‘സോഫ്റ്റ് ടച്ചി’ന് പെനാൽറ്റി അനുവദിച്ചത് ശരിയായില്ലെന്നാണ് പരാതികൾ ഉയർന്നത്. മത്സരശേഷം ഡെൻമാർക്ക് പരിശീലകൻ കാസ്പർ യുൽമാൻഡ് തീരുമാനത്തെ വിമർശിച്ചു.
‘അതൊരു പെനാൽറ്റിയായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. ബോക്സിനുള്ളിലേക്കു കയറിയ സ്റ്റെർലിംഗ് മനപൂർവം വീണതാണ്. ഇത് തോൽവിക്ക് ന്യായീകരണമല്ലെങ്കിലും റഫറിയുടെ ആ തീരുമാനം കടുത്തുപോയി
– കാസ്പർ യുൽമാൻഡ് , ഡെൻമാർക്ക് പരിശീലകൻ
‘മത്സരത്തിൽ തോൽവി സ്വാഭാവികമാണ്. പക്ഷേ, ഇത്തരത്തിൽ തോൽക്കുന്നത് നിരാശപ്പെടുത്തുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തത്. ഇത്തരമൊരു തോൽവിയുടെ നിരാശ മറക്കാൻ സമയമെടുക്കും.
– കാസ്പർ ഷ്മൈക്കേൽ,ഡെന്മാർക്ക് ഗോളി
പരാതികൾ ഒഴിവാക്കാനാണ് ടൂർണമെന്റിൽ ‘വാർ’ സംവിധാനം ഉപയോഗിക്കുന്നത്. അതുപ്രകാരമാണ് റഫറി പെനാൽറ്റി തീരുമാനത്തിൽ ഉറച്ചുനിന്നത്. പിന്നെ എന്തിനാണ് അതിനെച്ചൊല്ലി വിലപിക്കുന്നത്?. - ഗാരേത് സൗത്ത്ഗേറ്റ്, ഇംഗ്ലണ്ട് പരിശീലകൻ
കാസ്പറിന്റെ കണ്ണിലേക്ക് ലേസർ
ഹാരി കേനിന്റെ പെനാൽറ്റി നേരിടാൻ തയാറെടുക്കുകയായിരുന്ന ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ലേസർ ലൈറ്റ് അടിച്ചതായി ആക്ഷേപം.ഷ്മൈക്കേലിന്റെ ശ്രദ്ധ മാറ്റാൻ ഇംഗ്ലിഷ് ആരാധകരിലാരോ ആണ് ഇത് ചെയ്തത്. ഇംഗ്ളണ്ടിന്റെ തട്ടകമായ വെംബ്ളിയിലായിരുന്നു മത്സരം.
രണ്ടു പന്തുകൾ
സ്റ്റെർലിംഗ് ബോക്സിലേക്ക് പന്തുമായി മുന്നേറുമ്പോൾ ഗ്രൗണ്ടിലേക്ക് മറ്റൊരു പന്ത് കൂടി എത്തിയത് ഡെൻമാർക്ക് താരങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന ആക്ഷേപവുമുണ്ട്. മത്സരം നടക്കുമ്പോൾ രണ്ടാമതൊരു പന്ത് ഗ്രൗണ്ടിലെത്തിയാൽ റഫറിമാർ മത്സരം നിർത്തിവയ്ക്കുകയാണ് പതിവ്.
എന്നാൽ സ്റ്റെർലിംഗിന്സമീപത്തേക്ക് മറ്റൊരു പന്തുകൂടി വന്നത് ഗൗനിക്കാതിരുന്ന റഫറി മത്സരം തുടരാൻ അനുവദിച്ചു. ആ മുന്നേറ്റത്തിൽ സ്റ്റെർലിംഗ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച പെനാൽറ്റിയും നേടിയെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |