ആരാധകരെ ഞെട്ടിച്ച് വിംബിൾഡൺ ക്വാർട്ടറിൽ ഫെഡററുടെ പുറത്താകൽ
ഒരു മാസത്തിനപ്പുറം 40-ാം പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന റോജർ ഫെഡറർക്ക് ഇനിയൊരു ഗ്രാൻസ്ളാം കിരീടം ഉയർത്താൻ കഴിയുമോ എന്ന സന്ദേഹത്തിലാണ് ആരാധകർ.കഴിഞ്ഞ ദിവസം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ 14-ാം സീഡ് പോളിഷ് താരം ഹുബേർട്ട് ഹുർകാച്ചിനോട് തോറ്റതാണ് ഇതിഹാസ താരത്തിന്റെ ആരാധരെ സങ്കടത്തിലാക്കിയത്.
വെറുമൊരു തോൽവിയായിരുന്നില്ല ഫെഡറർക്കിത്. 18 വർഷത്തിനിടെ ആദ്യമായാണ് നേരിട്ടുള്ള സെറ്റുകൾക്ക് വിംബിൾഡണിലെ പുൽക്കോർട്ടിൽ ഒരാൾ ഫെഡററെ പരാജയപ്പെടുത്തുന്നത്. സ്കോർ: 6-3,7-6,6-0. പരിക്കിന്റെയും പ്രായക്കൂടുതലിന്റെയും താളപ്പിഴകൾ ഫെഡററുടെ പോരാട്ടത്തിൽ കണ്ടു. മൂന്ന് വർഷത്തിലേറെയായി ഒരു ഗ്രാൻസ്ളാം കിരീടം പോലും ഫെഡറർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. 18 മാസത്തിന്റെ ഇടവേളയിൽ കാലിലെ പരിക്കിന് ഒന്നിലധികം തവണ ഫെഡറർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ഫ്രഞ്ച് ഓപ്പണിനിടെ പിന്മാറിയതുതന്നെ വിംബിൾഡണിനായി ഫിറ്റ്നസ് നിലനിറുത്താൻ വേണ്ടിയായിരുന്നു. ആ പ്രതീക്ഷയാണ് ഹുർക്കാച്ചിന് മുന്നിൽ തകർന്നുവീണത്.
2020 മുതൽ ഇതുവരെ 13 മത്സരങ്ങൾ മാത്രമാണ് സ്വിസ് താരം കളിച്ചത്. യു.എസ് ഓപ്പണാണ് സീസണിൽ അവശേഷിക്കുന്ന ഗ്രാൻസ്ളാം ടൂർണമെന്റ്. 40-ാം പിറന്നാൾ വേളയിൽ ഇതിൽ ഫെഡററർ കളിക്കുമെന്ന പ്രതീക്ഷ ആരാധർക്കുണ്ട്. എന്നാൽ ഫെഡററുടെ കരിയറിൽ ഇനി ഒരു വിംബിൾഡൺ മത്സരമുണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ക്വാർട്ടറിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഇതിനെ കുറിച്ച് ചോദ്യമുയർന്നെങ്കിലും വ്യക്തമായ ഉത്തരം നൽകാതെ ഫെഡറർ ഒഴിഞ്ഞുമാറുകയായിരുന്നു . ഇപ്പോൾ ഒന്നും അറിയില്ലെന്നും വളരെ ആലോചിച്ച ശേഷം, ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നുമാണ് ഫെഡറർ പറഞ്ഞത്.
39
വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് ഫെഡറർ സ്വന്തമാക്കിയിരുന്നു.
6-0
റാഫേൽ നദാലിന് ശേഷം 6-0ത്തിന് ഫെഡററെ വീഴ്ത്തുന്ന താരമെന്ന റെക്കാഡ് ഹുർകാച്ച് സ്വന്തമാക്കി.
8
തവണ വിംബിൾഡൺ ചാമ്പ്യനായ ഫെഡററുടെ 119 മത്സരങ്ങളിൽ നിന്നുള്ള 14-ാമത്തെ തോൽവിയാണിത്.
2002
ന് ശേഷം നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കുന്നത് ഇതാദ്യം. അന്ന് മരിയോ അൻസികിനോട് ആദ്യ റൗണ്ടിലാണ് പരാജയപ്പെട്ടത്.
20
ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയാണ് ഫെഡറർ. നദാലും ഇത്രയും കിരീടങ്ങൾ നേടിയിട്ടുണ്ട്.19 കിരീടങ്ങളുമായി നൊവാക്കാണ് ഇരുവർക്കും പിന്നിൽ.
2018
ആസ്ട്രേലിയൻ ഓപ്പണാണ് ഫെഡററുടെ അവസാനത്തെ ഗ്രാൻസ്ളാം കിരീടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |