പ്രാരംഭ ഓഹരി വില്പന 14 മുതൽ 16 വരെ
കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണരംഗത്തെ പ്രമുഖരായ സൊമാറ്റോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ജൂലായ് 14 മുതൽ 16 വരെ നടക്കും. 9,375 കോടി രൂപ സമാഹരിച്ച് ഓഹരി വിപണിയിലേക്ക് (ബി.എസ്.ഇയും എൻ.എസ്.ഇയും) കടക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒകളിൽ ഒന്നായിരിക്കും ഇത്.
ഇക്വിറ്റി ഓഹരിക്ക് 72-76 രൂപ നിരക്കിലാണ് വില്പന. കുറഞ്ഞത് 195 ഓഹരികളും തുടർന്ന് അതിന്റെ മടങ്ങുമാണ് വാങ്ങാനാവുക. 9,000 കോടി രൂപയുടെ പുതിയ ഓഹരികളും സൊമാറ്റോയുടെ പ്രമോട്ടർമാരായ ഇൻഫോ എഡ്ജിന്റെ 375 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിക്കുന്നത്. 65 ലക്ഷം ഇക്വിറ്റി ഓഹരികൾ ജീവനക്കാർക്കായി മാറ്റിവച്ചിരിക്കുന്നു. 75 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപകർക്കും (ക്യു.ഐ.ബി) 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ബാക്കി മറ്റുള്ളവർക്കുമാണ്.
സൊമാറ്റോ
ഓൺലൈൻ ഭക്ഷണ വിതരണരംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന്. ഇക്വിറ്റി ഓഹരിവില പ്രകാരം മൂല്യം 59,623 കോടി രൂപ. ഇന്ത്യയിൽ 525 നഗരങ്ങളിലും വിദേശത്ത് 23 രാജ്യങ്ങളിലും സാന്നിദ്ധ്യം. 3.89 ലക്ഷം റെസ്‌റ്റോറന്റുകൾ സൊമാറ്റോ ശൃംഖലയിലുണ്ട്; വിതരണക്കാർ 1.69 ലക്ഷം. പ്രതിമാസ സജീവ ഉപഭോക്താക്കൾ മൂന്നുകോടിയിലേറെ. 2020-21ൽ സൊമാറ്റോയ്ക്ക് ലഭിച്ചത് 9,483 കോടി രൂപയുടെ ഭക്ഷണ ഓർഡറുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |