പ്രത്യേക വിമാനമയച്ച് തെലങ്കാന
ആറംഗ സംഘം ചർച്ചകൾ നടത്തും
കൊച്ചി: കേരളത്തിൽ നടപ്പാക്കെണ്ടെന്ന് തീരുമാനിച്ച അപ്പാരൽ പാർക്ക് ഉൾപ്പെടെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാന സർക്കാരുമായി ഹൈദരാബാദിൽ ചർച്ച നടത്തും. തെലങ്കാന സർക്കാരിന്റെ ഔദ്യോഗികക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് മാനേജിംഗ് ഡയറക്‌ടർ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്ന് ഹൈദരാബാദിലെത്തും.
തെലങ്കാന സർക്കാർ കൊച്ചിയിലേക്ക് അയയ്ക്കുന്ന സ്വകാര്യ വിമാനത്തിലാണ് രാവിലെ 10.30ന് സംഘം ഹൈദരാബാദിലേക്ക് പോകുക. വ്യവസായമന്ത്രി കെ.ടി. രാമറാവു നേരിട്ട് ക്ഷണിച്ചതുപ്രകാരമാണ് യാത്ര. തെലങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയും ഇന്ന് കൊച്ചിയിലെത്തും. സാബു എം. ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ.എൽ.വി. നാരായണൻ, വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) ഹർകിഷൻ സിംഗ് സോധി, സി.എഫ്.ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് സംഘത്തിലുള്ളത്.
നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങൾ തെലങ്കാന വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സാബു എം. ജേക്കബ് പറഞ്ഞു. നേരത്തെ വ്യവസായമന്ത്രി കെ.ടി. രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർ ചർച്ചയാണ് ഹൈദരാബാദൽ നടക്കുക. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനാണ് കെ.ടി. രാമറാവു. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ നിക്ഷേപം നടത്താൻ നിരവധി വാഗ്ദാനങ്ങൾ നൽകി ഒമ്പത് സംസ്ഥാനങ്ങൾ കിറ്റെക്‌സിനെ ക്ഷണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |