തിരൂരങ്ങാടി: ആറുമാസം മുമ്പ് ശിലയിട്ട ചെമ്മാട് ഹജൂർ കച്ചേരി ജില്ലാ പൈതൃക മ്യൂസിയ നിർമ്മാണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം. പദ്ധതി ഇതുവരെ ഒന്നുമായിട്ടില്ല. കെട്ടിടം സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ജീവനക്കാരനെ കഴിഞ്ഞയാഴ്ച പിൻവലിച്ചു. കാലാവധി തീർന്നതിനാലാണ് പിൻവലിച്ചതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കരാറടിസ്ഥാനത്തിൽ നിയമനം പുതുക്കി നൽകാത്തത് നിർമ്മാണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണമുയരുന്നത്.
ഇപ്പോൾ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ പിടിച്ചെടുത്ത വാഹനങ്ങളും ഹജൂർ കച്ചേരി കോമ്പൗണ്ടിൽ കൊണ്ടിടുന്നുണ്ട്. പണിനടക്കാത്തതിന് അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടിയില്ല. കൊവിഡ് പ്രശ്നങ്ങളാണ് തടസത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
യു.ഡി.എഫ് സർക്കാർ ജില്ലാ പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ച ചെമ്മാട്ടെ ഹജൂർ കച്ചേരി നവീകരണത്തിന് നാല് കോടി രൂപ അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 58 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപന കർമ്മം ഫെബ്രുവരി 11ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. ഇവ ഇപ്പോഴും ആരംഭിച്ചിട്ടില്ല
1906ൽ ബ്രിട്ടീഷ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഹജൂർ കച്ചേരി കെട്ടിടം .
വിപുലമായ പദ്ധതി
ബ്രട്ടീഷ് ഭരണകാലത്ത് ഭരണ സിരാകേന്ദ്രവും കോടതിയും പൊലീസ് സ്റ്റേഷനും ജയിലുമൊക്കെയായി പ്രവർത്തിച്ചിരുന്ന ഹജൂർ കച്ചേരി കെട്ടിടം അതേപടി നിലനിറുത്തി പ്രവൃത്തികൾ നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
മലബാർ കലാപം, വാഗൺ ട്രാജഡി, പൂക്കോട്ടൂർ കലാപം എന്നിവയുടെ ചരിത്രം വിശദീകരിക്കുന്ന ചിത്ര രചനയും മറ്റു പലയിടത്തായി കിടക്കുന്ന സൂക്ഷിപ്പുകളും ഡോക്യുമെന്റുകളും ഹജൂർ കച്ചേരിയിൽ ഉൾപ്പെടുത്തും.
ഇപ്പോൾ ചെമ്മാടുള്ള ബ്രിട്ടീഷ് സൈനികരുടെ ശവകുടീരങ്ങൾ സംരക്ഷിക്കും.
മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും സ്വതന്ത്ര സമര ചരിത്രങ്ങളും പ്രദർശിപ്പിക്കുന്ന മിനി തിയേറ്ററും ഇവിടെ ഒരുക്കും.
പത്ത് ഗ്യാലറികൾ എന്നിവയും മ്യൂസിയത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |