കാസർകോട്: മധൂർ പഞ്ചായത്തിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പതിന്നാലുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. ഹിദായത്ത് നഗർ നാഷണൽ നഗറിലെ അബൂബക്കർ എന്ന ഔക്കർച്ചയെ (58) ആണ് കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ. അജിതയും സംഘവും ഇന്നലെ കാസർകോട് നിന്ന് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
പിടിയിലായ അബൂബക്കർ ഉളിയത്തടുക്കയിൽ പെട്ടിക്കട നടത്തുകയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രതികൾ അഞ്ചുപേരും വിവിധ സ്ഥലങ്ങളിൽ മാറിമാറി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസിൽ ഹാജരാകുന്ന പെൺകുട്ടിയെ രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിന്റെ മറവിൽ പ്രതികളുടെ ചതി കുഴിയിൽ പെൺകുട്ടി അകപ്പെട്ടതാണെന്ന് കരുതുന്നു. ഉളിയത്തടുക്കയിലെ എ.കെ. മുഹമ്മദ് ഹനീഫ (58), മധൂർ ചെന്നിക്കോടിലെ സി.എ. അബ്ബാസ് (49), മധൂർ പരിധിയിലെ ഉസ്മാൻ (55) ഉളിയത്തടുക്ക എസ്.പി. നഗറിലെ സി. അബ്ബാസ് (58) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ബാസ് പെൺകുട്ടിയെയും 10വയസുള്ള സഹോദരനെയും പ്രലോഭിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. വിവരമറിഞ്ഞ് ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ പെൺകുട്ടി തുറന്നു പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് ഉളിയത്തടുക്കയിലെ ഒരു പൊതുപ്രവർത്തകനാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ച് പ്രതികളും ഒരുമിച്ചു കൊണ്ടുപോയല്ല പീഡിപ്പിച്ചിരുന്നത്. ഓരോ പ്രതികളും വ്യത്യസ്ത ദിവസങ്ങളിലാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |