കൊച്ചി: ചാനൽ ചർച്ചയിലെ ജൈവായുധ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കേസിൽ പെട്ട സംവിധായിക ഐഷ സുൽത്താനയുടെ കാക്കനാട്ടെ വാടക ഫ്ളാറ്റിൽ ലക്ഷദ്വീപ് പൊലീസ് ഇന്നലെ പരിശോധന നടത്തി. ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തു.
പൊലീസ് ഫ്ളാറ്റിൽ എത്തിയ ശേഷം ഐഷയെ വിളിച്ചുവരുത്തുകയായിരുന്നു. ഇളയ സഹോദരനും പ്ലസ്ടു വിദ്യാർത്ഥിയുമായ ഷർഷാദ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷർഷാദിനെയും പൊലീസ് ചോദ്യം ചെയ്തു. ഐഷയോട് ചോദ്യങ്ങളൊന്നുമുണ്ടായില്ല. ഐഷയുടെ പാസ്‌പോർട്ട് പരിശോധിച്ച ശേഷം തിരികെ നൽകി. ബാങ്ക് പാസ് ബുക്കുകളും പരിശോധിച്ചു.
മൊബൈലും ലാപ്‌ടോപ്പും വാങ്ങാനുള്ള പണം എവിടെ നിന്നു വന്നു, ആരു തന്നു എന്നുള്ള കാര്യങ്ങളാണ് സഹോദരനോട് അന്വേഷണ സംഘം ചോദിച്ചത്. ലക്ഷദ്വീപ് എസ്.ഐ അമീർ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ലോക്കൽ പൊലീസും ഉണ്ടായിരുന്നു. കുറച്ചു ദിവസം കൂടി കേരളത്തിൽ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
എത്തിയത് മുന്നറിയിപ്പില്ലാതെ
ഒരു മുന്നറിയിപ്പും നൽകാതെയാണ് അന്വേഷണ സംഘം എത്തിയത്. മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണിത്. എന്റെ പുതിയ ചിത്രമായ ഫ്‌ളെഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ ദിവസമായിരുന്നു. ആ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് പരിശോധന.
ഐഷ സുൽത്താന
ചാനലുകളിൽ എത്തി
ഐഷ സുൽത്താന ജൈവായുധ പരാമർശം നടത്തിയ മീഡിയ വൺ ചാനലിന്റെ കോഴിക്കോട് ഓഫീസിലും റിപ്പോർട്ടർ ചാനലിന്റെ കൊച്ചി ഓഫീസിലും അന്വേഷണ സംഘം എത്തി വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ടർ ചാനലിന്റെ സ്റ്റുഡിയോയിൽ ഇരുന്നാണ് ഐഷ മീഡിയ വൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |