പോർട്ട് ഒ പ്രിൻസ് : ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോസെയെ അദ്ദേഹത്തിൻെറ സ്വകാര്യ വസതിയിൽ കയറി അജ്ഞാതർ വധിച്ച സംഭവം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഹൊവനൈൽ മോസെയേയോ ഹെയിതിയുടെ രാഷ്ട്രീയ അവസ്ഥയെ കുറിച്ചോ അറിവില്ലാത്തവർ പോലും രാഷ്ട്രത്തലവനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ പറ്റുമോ എന്നാവും ആദ്യം ചിന്തിച്ചിട്ടുണ്ടാവുക. കാരണം ഏത് രാജ്യത്തെ ആയാലും അവിടത്തെ പ്രഥമ പൗരന് ലഭിക്കുന്ന സുരക്ഷ എത്രത്തോളമുണ്ടാവും എന്ന് ആർക്കും ഊഹിക്കാവുന്നതാണ്.
ഹിറ്റ് സ്‌ക്വാഡിൽ 28 പേർ
കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റിനെ കൊലപ്പെടുത്താൻ ഇരുളിന്റെ മറവിൽ വൻ സംഘമാണ് എത്തിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കക്കാരും കൊളംബിയക്കാരും ഉൾപ്പെട്ട 28 അംഗ ഹിറ്റ് സ്‌ക്വാഡിൽ അമേരിക്കക്കാരും കൊളംബിയക്കാരും ഉൾപ്പെട്ടിട്ടുണ്ട്. കൊലയാളികളുടെ കൈവശം ഉണ്ടായിരുന്നത്, സൈന്യത്തിന്റെ പക്കലുള്ളതിലും സാങ്കേതിക മേന്മയുള്ള അത്യാധുനിക ആയുധങ്ങളായിരുന്നു.
പ്രസിഡന്റിന്റെ വസതിയായ പോർട്ട് പ്രിൻസ് ഹോമിൽ വെച്ച് മൊയ്സ് കൊല്ലപ്പെടുകയും ഭാര്യ മാർട്ടിൻ അക്രമികളാൽ ക്രൂരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ അക്രമികളുമായി സുരക്ഷാ സേന ഏറ്റുമുട്ടുകയും നാലു പേരെ വധിക്കുകയും ചെയ്തു. സംഘത്തിൽ പെട്ട 15 കൊളംബിയക്കാരെയും രണ്ട് ഹെയ്തിയൻ വംശജരായ അമേരിക്കക്കാരെയും ജീവനോടെ പിടികൂടിയിട്ടുമുണ്ട്. ഇനിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള എട്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പിടിയിലായവരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ചിലരിൽ നിന്നും കൊളംബിയൻ പാസ്‌പോർട്ടുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് മേധാവി ലിയോൺ ചാൾസ് അറിയിച്ചു.
പ്രസിഡന്റിനെ കൊലപ്പെടുത്താൻ എത്തിയവരിൽ കൊളംബിയൻ മുൻ സൈനികരുണ്ടെന്ന സംശയം ബലപ്പെടുകയാണ്. രാജ്യതലവനെ കൊലപ്പെടുത്തുന്നതിൽ വിദേശ ശക്തിക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇത് വെളിച്ചം വീശുന്നുണ്ട്. ഇത് മനസിലാക്കിയാവണം കൊളംബിയ പ്രതിരോധ മന്ത്രി ഡീഗോ മൊളനോ അന്വേഷണത്തിൽ സഹായിക്കാൻ തന്റെ സൈന്യത്തോടും പൊലീസിനോടും ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.
നാട്ടിൽ അശാന്തി
രാഷ്ട്ര തലവൻ കൊല്ലപ്പെട്ടതോടെ ഹെയ്തി വീണ്ടും അശാന്തമാവുകയാണ്. അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യത്തിന് പ്രസിഡന്റോ വർക്കിംഗ് പാർലമെന്റോ ഇല്ലാത്ത അവസ്ഥയാണ്. ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് അധികാരമേൽക്കുകയും രാജ്യത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായിആയിരങ്ങൾ തെരുവിലിറങ്ങിയതാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമെന്ന് ഇടക്കാല പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
പതിനൊന്ന് ദശലക്ഷം ജനങ്ങളുള്ള ഹെയ്തി ദരിദ്ര രാജ്യമാണ്, 4 ദശലക്ഷം ആളുകൾ പട്ടിണിയിലാണ്, വ്യാപകമായ കൂട്ടമാനഭംഗവും അക്രമങ്ങളും ഇവിടെ പതിവാണ്. സായുധ സംഘങ്ങളാണ് ഹെയ്തിയുടെ പല ഭാഗങ്ങളും നിയന്ത്രിക്കുന്നത്. കൊവിഡ് കാലത്ത് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |