ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന് ഐ എ എൻ എസ്- സീവോട്ടർ സർവ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സർക്കാർ അധികാരത്തിൽ വരണമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. 37 പേർ മറിച്ചും ചിന്തിക്കുന്നു.
312 സീറ്റുമായി 2017ൽ അധികാരമേറ്റെടുത്ത യോഗി സർക്കാരിന്റെ കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ അതൊന്നും കാര്യമാക്കുന്നില്ലെന്നതാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ് പിയും ബി എസ് പിയും 47 ഉം 19 ഉം സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഇത്തവണയും ഇവർക്ക് കാര്യമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന് കരുതുന്നില്ല. അടുത്ത വർഷം മാർച്ചിലാണ് ഉത്തർപ്രദേശിലെ ബി ജെ പി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നത്. വരുന്ന ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് ഉണ്ടാകും.
അതേസമയം പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാൽ രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേർ ഇതേ സർവേയിൽ ഉത്തരം നൽകി. മന്ത്രിസഭയിലെ അംഗങ്ങൾ മാറിയാലും രാജ്യത്തിന്റെ അവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് 41 ശതമാനം ആൾക്കാർ കരുതുന്നു. 1200 പേരുടെ ഇടയിലാണ് സർവേ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |