കാഞ്ഞങ്ങാട്: ജന്മനാ ഒരു കൈമാത്രമുള്ള ഹാഫിസ് ഫർഹാൻ സൈക്കിളിൽ കാശ്മീരിലേക്കുള്ള യാത്രയിലാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ എന്തു വൈകല്യമെന്ന ചോദ്യം സമൂഹത്തിലേക്കെറിയുകയാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഈ 18 കാരൻ.
3500 കിലോമീറ്റർ സഞ്ചരിച്ച് ഉത്തരേന്ത്യ മുഴുവൻ കറങ്ങി സൗന്ദര്യഭൂമിയായ കാശ്മീരിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സുഹൃത്ത് ജിൽഷാദുമൊത്ത് ഈ മാസം നാലിന് തിരൂരങ്ങാടിയിൽ നിന്നും ഹാഫിസ് യാത്ര തുടങ്ങിയത്. 2019ൽ ഊട്ടിയിലേക്ക് നടത്തിയ 340 കിലോമീറ്റർ യാത്രയും കഴിഞ്ഞവർഷം നവംബറിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ 850 കിലോമീറ്റർ സൈക്കിൾ യാത്രയും നൽകിയ ആത്മധൈര്യമാണ് ഉത്തരേന്ത്യ കറങ്ങി കാശ്മീരിലേക്ക് യാത്ര പുറപ്പെടാൻ കരുത്ത് നൽകിയത്.
പ്ലസ്ടു കഴിഞ്ഞ് വീട്ടിലിരിക്കുന്നതിനാൽ വിരസത ഒഴിവാക്കുകയെന്ന ലക്ഷ്യവും രണ്ടു മാസം നീണ്ടു നിൽക്കുന്ന ദീർഘദൂര യാത്ര തീരുമാനിച്ചതിനു പിന്നിലുണ്ടെന്ന് ഇവർ പറഞ്ഞു. അതേസമയം ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സിൽ സൈക്കിൾ ഓട്ടത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹവുമുണ്ട്. ഒരു സർക്കാർ ജോലി വേണമെന്നതും ആഗ്രഹമാണ്. തിരൂരങ്ങാടി പൈക്ക് റൂട്ട്സ് സൈക്കിൾ ക്ലബ്ബാണ് യാത്രയ്ക്ക് പ്രചോദനം നൽകിയത്. ദിവസം 80 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കാസർകോട് ജില്ലയിലെത്തിയത്.
കാഞ്ഞങ്ങാട്ടെ വ്യാപാരിയും പൊതുപ്രവർത്തകനുമായ ഫൈസൽ സൂപ്പർ ആവശ്യമായ സഹായങ്ങൾ ഇവർക്ക് നൽകി. വെള്ളിമുക്ക് ആലുങ്ങൽ എരണിക്കൽ അബ്ദുൽ ഖാദറിന്റെയും നഹീമയുടെയും മകനാണ് ഫാഹിസ് ഫർഹാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |