ചാലക്കുടി : ഗുരുദർശനം എല്ലാ ജനഹൃദയങ്ങളിലുമെത്തിക്കാൻ ത്യാഗനിർഭരമായ ജീവിതം നയിച്ച സന്യാസി ശ്രേഷ്ഠനാണ് സ്വാമി പ്രകാശാനന്ദയെന്ന് ഗുരുധർമ്മ പ്രചാരണ സഭ ദേശീയ സെക്രട്ടറി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ചാലക്കുടി ഗായത്രി ആശ്രമത്തിൽ സ്വാമി പ്രകാശാനന്ദയുടെ സമാധി പ്രമാണിച്ച് നടന്ന സായൂജ്യ പ്രാർത്ഥനാവേളയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ. വളരെ ചിന്തിച്ച് കാര്യങ്ങൾ പറയുകയും അതിനനുസരിച്ച് ജീവിതം നയിക്കുകയും ചെയ്ത സ്വാമി ധർമ്മത്തിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. ഒരുകാലത്ത് ശിവഗിരി മഠം ഗവൺമെന്റ് ഏറ്റെടുത്ത സാഹചര്യത്തിൽ സ്വാമി പ്രകാശാനന്ദ കേരളമൊട്ടാകെ രഥയാത്ര നടത്തിയും കാൽനടയായും സഞ്ചരിച്ചു. സെക്രട്ടേറിയറ്റ് നടയിൽ 31 ദിവസം ഉപവാസമനുഷ്ഠിച്ചും അനീതിക്കെതിരായി പോരാടിയതും ഒരു ചരിത്ര സംഭവമാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ധാർമ്മികമായ ജീവിതദർശനം കാലാതിവർത്തിയായ സന്ദേശമായി നിലകൊള്ളുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ അഭേദചിന്താ വേദി പ്രസിഡന്റ് കെ.എൻ. ബാബു കൊരട്ടി, സരസ്വതീ വിദ്യാലയം ഡയറക്ടർ ബാബു ഓം കൃഷ്ണ, ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ സുരേഷ് കൊരട്ടി, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് സുന്ദർലാൽ, കെ.സി. ഇന്ദ്രസേനൻ, സന്തോഷ് ചായ്പ്പൻകുഴി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |