കൊച്ചി: ഗുരുതര രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മൂന്നു വയസുകാരിക്കുള്ള ചികിത്സാ സഹായം അക്കൗണ്ട് വിവരങ്ങളിൽ തിരിമറി നടത്തി തട്ടിയെടുത്തതിന് അമ്മയും മകളും അറസ്റ്റിലായി. പാലാ സ്വദേശി എരൂരിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യൻ (55), മകൾ അനിത ടി.ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലിചെയ്യുന്ന മകൻ അരുൺ ജോസഫ് ഒളിവിലാണ്.
രായമംഗലം സ്വദേശി മന്മഥൻ പ്രവീണിന്റെ മകളുടെ ചികിത്സാ ധനസമാഹരണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രം സഹിതം അഭ്യർത്ഥന നടത്തിയിരുന്നു. ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സയ്ക്ക് വേണ്ടത്.
അക്കൗണ്ട് വിവരങ്ങൾ തിരുത്തിയാണ് ഇവർ പണം കൈക്കലാക്കിയത്. പോസ്റ്റ് ഡൗൺ ലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ നമ്പറും ചേർത്ത് വിവിധ ഗ്രൂപ്പുകളിൽ അയയ്ക്കുകയായിരുന്നു. അക്കൗണ്ട്, ഗൂഗിൾപേ നമ്പരുകളിൽ സംശയം തോന്നിയ ഡോക്ടർ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽ പ്പെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
വൻ തുകയാണ് മറിയാമ്മയുടെ അക്കൗണ്ടിൽ എത്തിയത്. ഇത് അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഒരു ലക്ഷത്തോളം രൂപ പിൻവലിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അടുത്തിടെ നടന്ന പണമിടപാട് വിവരങ്ങൾ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് സൂചന. ഇയാളെ ഉടനെ പിടികൂടുമെന്ന് എറണാകുളം സെൻട്രൽ അസി.കമ്മിഷണർ കെ. ലാൽജി പറഞ്ഞു. അനിത ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർത്ഥിനിയാണ്.
മറിയാമ്മ നേരത്തേ 50 ലക്ഷം തട്ടി;
വ്യാജ നോട്ട് തട്ടിപ്പുമായി മകൻ
മറിയാമ്മ പാലാ കിഴതടിയൂർ സഹ.ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ്. മകൻ അരുൺ വ്യാജനോട്ട് കേസിലും അറസ്റ്റിലായിട്ടുണ്ട്. 2018ലാണ് ഇരുവരും അറസ്റ്റിലായത്. പാലായിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പകർപ്പുകൾ എറണാകുളത്തെയടക്കം സി.ഡി.എം.എ മെഷീനുകളിൽ നിക്ഷേപിച്ച് പണം പിൻവലിച്ചിരുന്നു.
അന്വേഷണത്തിൽ താമസിയാതെ അരുൺ പിടിയിലായി. അന്ന് കിഴതടിയൂർ സഹ. ബാങ്കിലെ കാഷ്യറായിരുന്ന മറിയമ്മ ഡ്യൂട്ടിക്കെത്താതിരുന്നതോടെ സംശയം തോന്നിയ അധികൃതർ ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് 50 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |