കൊച്ചി:കൊവിഡ് കാല ഏകാന്തത ഒരുക്കിയ വഴിയിൽ അവർ വധൂവരൻമാരായി,എഴുപത്തിമൂന്നിലെത്തിയ വി.കെ.വർഗീസും അറുപത്തിയെട്ടിലെത്തിയ അശ്വതിയും.തിരുവനന്തപുരം അടക്കം നാലു നഗരങ്ങളിൽ കേറ്ററിംഗ് ബിസിനസ് നടത്തുന്ന
വി.കെ.വി കേറ്ററേഴ്സ് ഉടമ വർഗീസ് മിന്നുകെട്ടയത് രജനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് കോസ്‌മെറ്റിക് സാധനങ്ങൾ നൽകുന്ന കല്പന ബ്യൂട്ടിപാർലർ ഉടമയായ അശ്വതിയെ.
തിങ്കളാഴ്ച ഉദയംപേരൂർ കണ്ടനാട് പള്ളിയിൽ നടന്ന വിവാഹത്തിന് മുൻപന്തിയിൽ നിന്നത് ഇരുവരുടെയും മക്കളും ചെറുമക്കളുമാണ്.
അശ്വതിയുടെ ഭർത്താവ് മൂന്നു വർഷം മുമ്പും വർഗീസിന്റെ ഭാര്യ മൂന്നര വർഷം മുമ്പും മരിച്ചു. ഇരുവരുടെയും ഒരു സുഹൃത്ത് രണ്ടു വർഷം മുമ്പ് ഈ കല്യാണക്കാര്യം സൂചിപ്പിച്ചെങ്കിലും വർഗീസ് താത്പര്യം കാട്ടിയില്ല. കേറ്ററിംഗ് ബിസിനസും സാമൂഹ്യ പ്രവർത്തനവുമായി തിരക്കുപിടിച്ച ജീവിതം. കൊവിഡിൽ എല്ലാം തകിടംമറിഞ്ഞു. മൂന്ന് ആൺമക്കളും കുടുംബത്തോടൊപ്പം വിദേശത്തായതിനാൽ വർഗീസ് ഒറ്റപ്പെട്ടു. അങ്ങനെയാണ് ജീവിത പങ്കാളി വേണമെന്ന് തോന്നിയത്.
വർഗീസിന്റെ മൂത്ത മകനാണ് അശ്വതിയോട് സംസാരിച്ചത്. വിവാഹം അവരുടെ ചിന്തയിൽ ഇല്ലായിരുന്നു. ഇളയ രണ്ടു മക്കളും പപ്പയ്‌ക്ക് വേണ്ടി ദൂതുപോയി. സ്വന്തം മകൾ പച്ചക്കൊടി കാട്ടിയതോടെ അശ്വതിയുടെ മനസും മാറി. അതിനിടെയാണ് വർഗീസിന് കൊവിഡ് പിടിപെട്ടത്. തന്റെ രോഗം മാറാനായി അശ്വതി രാത്രി മുഴുവൻ മുട്ടുകുത്തി പ്രാർത്ഥിച്ചെന്ന് മക്കൾ അറിയിച്ചപ്പോൾ വർഗീസിന്റെ നെഞ്ച് പിടഞ്ഞു. ഫോണിലൂടെ കൂടുതൽ അടുത്തു. കിടപ്പുരോഗിയായിരുന്ന ഭർത്താവിനെയും ഇരുവരുടെയും മാതാപിതാക്കളെയും അന്ത്യകാലത്ത് പരിചരിച്ചത് അശ്വതിയാണെന്ന് അറിഞ്ഞപ്പോൾ വർഗീസിന് ആദരം ഇരട്ടിച്ചു.
വർഗീസ് തനി നാടൻ, അശ്വതി ഫാഷനബിൾ
തനി നാടനാണ് വർഗീസ്. മലയാളമാണ് കൂടുതൽ വശം. ഡൽഹിയിൽ ജനിച്ചുവളർന്ന് അമേരിക്കയിൽ നിന്ന് കോസ്‌മെറ്റോളജിയിൽ ഡോക്ടറേറ്റ് നേടിയ അശ്വതിക്ക് ഇംഗ്ളീഷാണ് മാതൃഭാഷ. ഫാഷനബിളാണ്. കേരളത്തിലും തമിഴ്നാട്ടിലും ആദ്യമായി ബ്യൂട്ടിപാർലർ സ്ഥാപിച്ചത് അശ്വതിയാണ്. പനമ്പുകാട് കായൽത്തീരത്ത് അശ്വതി മോടികൂട്ടിയെടുത്ത വസതിയിലാണ് ദമ്പതികളുടെ താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |