കേരളത്തിന്റെ വിദ്യാഭ്യാസ - സാംസ്‌കാരിക - സാമൂഹ്യ - സാമ്പത്തിക മേഖലകളുടെ വികസനത്തിന് സ്വാശ്രയ സ്ഥാപനങ്ങൾ നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ സേവനം വളരെ മഹത്തരമാണ്. വർഷങ്ങൾ മുൻപ് സ്വാശ്രയ മേഖലയിൽ ആരംഭിക്കപ്പെട്ടവയാണ് ഇന്ന് സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയത്. അവരുടെ പ്രവർത്തന ഫലമായാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നേറിയത്.
കുറെ വർഷങ്ങളായി സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ സ്വന്തമായി മുതൽ മുടക്കാൻ കഴിയാത്തതിനാൽ ധാരാളം സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ ഉടലെടുത്തു. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽത്തന്നെ സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രസക്തി കുറച്ചു കാണാൻ കഴിയില്ല. കൊവിഡ് ആഗോളതലത്തിൽ കടുത്ത സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചിരിക്കുകയാണ്. സ്വാഭാവികമായി കേരളവും മാന്ദ്യത്തിൽ നിന്നും മുക്തമല്ല. സർക്കാർ ജീവനക്കാർക്കും പെൻഷണേഴ്‌സിനും മാത്രമാണ് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തത്. മറ്റെല്ലാ തൊഴിൽ മേഖലകളും, വ്യവസായ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
സ്വാശ്രയ വിദ്യാഭ്യസ മേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന ഫീസ് ഉപയോഗിച്ചാണ് സ്വാശ്രയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഫീസ് യഥാസമയം നല്കാൻ പല രക്ഷിതാക്കൾക്കും കഴിയുന്നില്ല. കഴിവുള്ളവരും ഈ തണൽ പിടിച്ച് ഫീസ് നല്കുന്നതിൽ ഉപേക്ഷയും വിചാരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്ഥാപനങ്ങളുടെ വരുമാനം ഇടിഞ്ഞ് ജീവനക്കാർക്ക് വേതനം പൂർണമായി കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പല കാരണത്താലും സ്വാശ്രയ സ്‌കൂളുകളിൽ നിന്ന് വലിയ തോതിൽ കൊഴിഞ്ഞു പോക്ക് ഉണ്ടാകുന്നു. ഇതും വരുമാനക്കുറവിന് കാരണമാണ്. ഈ ഗുരുതരാവസ്ഥയിൽ നിന്നും സ്വാശ്രയ സ്ഥാപനങ്ങളെ രക്ഷിക്കാനുള്ള ഒരു പദ്ധതിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല.
സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് മാനേജ്‌മെന്റിന്റേയും സമൂഹത്തിന്റേയും അവിടുത്തെ ജീവനക്കാരുടേയും ആവശ്യമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം മൂന്നുതലത്തിൽ ചിന്തിക്കാം.
1. സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും സഹായം ഉണ്ടാകണം. ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതുവരെ ജീവനക്കാർക്ക് വേതനം നൽകാൻ ഒരു നിശ്ചിതശതമാനം തുക സർക്കാർ നൽകണം.
2. ഫീസ് നല്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ ഉപേക്ഷ വിചാരിക്കരുത്. അദ്ധ്യാപകർക്ക് യഥാസമയം വേതനം നൽകാൻ ഫീസ് കൃത്യസമയത്ത് അടയ്ക്കണം
3. നിലവിലെ പ്രശ്‌നം പരിഹരിക്കുന്നതുവരെ വേതനത്തിൽ അല്പസ്വല്പം കുറവുവരുത്തുന്നതിൽ ജീവനക്കാരുടെ ക്രിയാത്മക സഹകരണം ഉണ്ടാകണം. സ്ഥാപനം നിന്നുപോയാൽ പിന്നീട് പുനരുദ്ധാരണം അത്ര എളുപ്പമല്ലെന് എല്ലാവരും തിരിച്ചറിയണം.
കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും, നമ്മുടെ യുവജനങ്ങളെ അന്തർദേശീയ അടിസ്ഥാനത്തിൽ തൊഴിലിന് പ്രാപ്തരാക്കുന്ന സ്വാശ്രയ സ്ഥാപനങ്ങൾക്ക് മങ്ങലേല്ക്കാതെ പോകേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണെന്ന് തിരിച്ചറിയണം.
(സ്വാശ്രയ എൻജിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |