തിരുവനന്തപുരം: തലസ്ഥാനത്തെ ആശങ്കയിലാക്കി കൂടുതൽ പേരിൽ സിക്ക വൈറസ് ബാധ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ 13 ആരോഗ്യപ്രവർത്തകരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിക്ക് സമീപമാണ് ഇവർ താമസിച്ചിരുന്നത്. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുമായെത്തിയ 19 പേരുടെ സാമ്പിളുകൾ വിദഗ്‌ദ്ധപരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്‌തത് പാറശാല സ്വദേശി യുവതി ഗർഭണിയിലായിരുന്നു. എന്നാലത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ചികിത്സയിലുള്ളവർ രണ്ടുദിവസത്തിനിടെ 14 ആയതിനാൽ എല്ലാ ജില്ലകളിലും അടിയന്തരമായി നടപ്പിലാക്കാനുള്ള ആക്ഷൻ പ്ലാൻ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചു. ജില്ലാ കളക്ടർമാരുമായും മെഡിക്കൽ ഓഫീസർമാരുമായും ആരോഗ്യമന്ത്രി ചർച്ച നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി.
രോഗം സ്ഥിരീകരിച്ചവർ താമസിച്ച പ്രദേശത്തും അടുത്തദിവസങ്ങളിൽ പോയ സ്ഥലങ്ങളും കണ്ടത്തി റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിൽ രോഗബാധയ്ക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ ഉറവിടം നശിപ്പിക്കും. ഇത്തരത്തിൽ കൊതുകുകൾ പെരുകാനിടയുള്ള എല്ലാ പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് സമാനമായ പ്രവർത്തനം നടത്താനും നിർദ്ദേശിച്ചു.
ഗർഭിണികൾക്ക് പരിശോധന
നാലു മാസം വരെയുള്ള ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ കുഞ്ഞിന് ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തൽ. അതിനാൽ അഞ്ചു മാസം വരെയുള്ള ഗർഭിണികളിൽ പനിയുണ്ടെങ്കിൽ പരിശോധന നടത്തി വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കും. നിലവിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തുന്നത്. ഉടൻ മെഡിക്കൽ കോളേജുകളിലും പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും.
സുരക്ഷ ഉറപ്പാക്കണം
ഈഡിസ് കൊതുകുകളാണ് ഉറവിടമെങ്കിലും വൈറസ് ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും രോഗം വരാം. അതിനാൽ ഗർഭിണികളെപ്പോലെ ഗർഭധാരണം നടത്താൻ തയ്യാറെടുക്കുന്നവരും കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കണം. മറ്റുവിഭാഗക്കാരിൽ രോഗം വന്നാൽ നാഡീപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ കുട്ടികളും പ്രായമായവരും ശ്രദ്ധിക്കണം. പനി, തലവേദന, ശരീരവേദന, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സിക്കയല്ലെന്ന് ഉറപ്പാക്കണം.
'അനാവശ്യമായ ഭീതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. കൊതുകുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം".
- വീണാജോർജ്, ആരോഗ്യമന്ത്രി
സിക്കാ വൈറസ്: ആറംഗ കേന്ദ്ര സംഘം കേരളത്തിലേക്ക്
ന്യൂഡൽഹി: കേരളത്തിൽ സിക്കാ വൈറസ് കണ്ടെത്തിയ സാഹചര്യം വിലയിരുത്താനും സംസ്ഥാനത്തെ സഹായിക്കാനുമായി ആറംഗ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. കൊതുക് പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ, പൊതുആരോഗ്യ വിദഗ്ദ്ധർ, ഡൽഹി എയിംസിൽ നിന്നുള്ള ആരോഗ്യവിദഗ്ദ്ധർ എന്നിവരാണ് സംഘത്തിലുള്ളത്.
കൊവിഡ്: പകുതിയിലധികം കേരളത്തിലും മഹാരാഷ്ട്രയിലും
രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ പകുതിയിലധികവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 32 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയിൽ നിന്നാണ് 21 ശതമാനം കേസുകൾ. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും 90 ജില്ലകളിലായാണ്. ഇതിൽ കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും തമിഴ്നാട്ടിലെ 12 ജില്ലകളും ഒഡീഷ, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിലെ 10 വീതം ജില്ലകളും ഉൾപ്പെടുന്നു. പത്തു ശതമാനത്തിൽ കൂടുതൽ ടി.പി.ആർ ഉള്ള 66 ജില്ലകളിൽ എട്ടെണ്ണം കേരളത്തിലാണ്.
യൂറോകപ്പിനെ തുടർന്ന് ഇംഗ്ളണ്ടിലും റഷ്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ കൂടിയത് ഇന്ത്യയിലും പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് ലവ് അഗർവാൾ വിശദീകരിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളായ മനാലിയിലും മസൂറിയിലും കഴിഞ്ഞ ദിവസം വൻ തിരക്ക് അനുഭവപ്പെട്ടതും ഡൽഹിയിൽ ആളുകൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പരാമർശിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ലാംബ്ഡ ഭീഷണിയല്ല
യൂറോപ്പിലടക്കം 25ഓളം രാജ്യങ്ങളിൽ വ്യാപിച്ച കൊവിഡിന്റെ ലാംബ്ഡ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ നിലവിൽ ആശങ്കയില്ലെന്ന് നീതി ആയോഗിലെ ആരോഗ്യ അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ഗർഭിണികൾക്കും 18വയസ് തികഞ്ഞ പെൺകുട്ടികൾക്കും കൊവിഡ് വാക്സിൻ സുരക്ഷിതമായി സ്വീകരിക്കാമെന്നും വി.കെ. പോൾ പറഞ്ഞു.
43393 കേസുകൾ
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നലെ
43, 393 കൊവിഡ് കേസുകളും 911 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച 13,772 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് പ്രതിദിന വർദ്ധനയിൽ മുന്നിൽ. 9,083 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതും 3211 കേസുകളുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |