കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽപെട്ട യുവാവിൽ നിന്നും കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്റെ (കുഞ്ഞൻ 33) പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയോളം വരുന്ന കള്ളനോട്ടുകളാണ് കണ്ടെടുത്തത്.
പ്രതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. ഇയാളിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ജിത്തു വേറെയും മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായും പറയുന്നു. ഇവ കണ്ടെത്താനുള്ള നടപടിയും തുടങ്ങി. കള്ള നോട്ട് കണ്ടെടുത്തതിന്റെ പിന്നിൽ വലിയ ഇടപാടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കള്ള നോട്ട് ഇടപാടിലെ ഏജന്റായാണോ ജിത്തു പ്രവർത്തിക്കുന്നതെന്ന സംശയവുമുണ്ട്. ഇയാൾ പ്രദേശത്ത് മീൻ വില്പന നടത്തുന്ന ആളാണ്. കേസിനെക്കുറിച്ച് ഒരു വിവരവും പൊലീസ് പുറത്തുവിടുന്നില്ല. ചൊവ്വാഴ്ച രാത്രിയിലാണ് പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് കരൂപ്പടന്നയിൽ തെന്നി മതിലിലിടിച്ച് അപകടമുണ്ടായത്. ആശുപത്രിയിലെ ബില്ലടക്കാൻ നൽകിയ പണം കള്ളനോട്ടാണെന്ന് മനസിലായതോടെയാണ് പൊലീസിന്റെ ശ്രദ്ധ കേസിലേക്ക് തിരിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |