കോഴിക്കോട്: അട്ടിമറികളുടെ അദ്ധ്യായങ്ങൾ തുടർന്നു കൊണ്ടിരിക്കെ കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനത്തിൽ ഈഴവ /തിയ്യ / ബില്ലവ വിഭാഗത്തിന് വീണ്ടും സംവരണ നഷ്ടം. അടുത്തിടെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 63 പേരെ നിയമിച്ചതിൽ ഈ വിഭാഗത്തിന് അർഹതപ്പെട്ട എണ്ണത്തിൽ ഒന്ന് ചോർത്തി. തെറ്റായ സംവരണക്രമത്തിലൂടെ തങ്ങളുടെ അവസരം നിഷേധിച്ചതിനെതിരെ ഉദ്യോഗാർത്ഥികൾ നിയമ നടപടിക്കൊരുങ്ങുകയാണ്.
കേരള സർവീസ് റൂൾ പ്രകാരം 63 പേരെ നിയമിക്കുമ്പോൾ ഈഴവ / തിയ്യ /ബില്ലവ വിഭാഗത്തിൽ പെട്ട 9 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചിരിക്കണം. 2, 14, 18, 28, 34, 42, 54, 58, 62 എന്നിങ്ങനെയാണ് ഒൻപത് പേരുടെ ഊഴം. എന്നാൽ, നിയമനം ലഭിച്ചത് എട്ട് പേർക്ക് മാത്രം. ഊഴം തെറ്റിയുള്ള നിയമനം കാരണം ഓപ്പൺ മെറിറ്റിൽ വരേണ്ടിയിരുന്ന ഇ.ടി.ബി ഉദ്യോഗാർത്ഥികൾ സംവരണ സീറ്റിൽ ഒതുങ്ങിപ്പോയ അവസ്ഥയുമുണ്ടായി. ഇതുകൂടി നോക്കുമ്പോൾ സംവരണ വിഭാഗക്കാർക്ക് നഷ്ടമേറും.
ഇ.ടി.ബി വിഭാഗത്തിന് അർഹതപ്പെട്ട ഊഴം ഭിന്നശേഷിക്കാർക്ക് നീക്കിവച്ചതാണ് സംവരണനഷ്ടം വരാനിടയാക്കിയത്. സർവകലാശാല തയ്യാറാക്കിയ നിയമന പട്ടികയിലെ ഊഴമനുസരിച്ച് 2, 28, 54 എന്നിവ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുകയാണ്. സർവീസ് നിയമം അനുസരിച്ചുള്ള പട്ടികയിൽ ഇവ മൂന്നും ഇ. ടി.ബി വിഭാഗത്തിന്റേതാണ്. ഒരു സമുദായത്തിന്റെ ഊഴം എങ്ങനെ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചു എന്നതിന് വിശദീകരണമൊന്നുമില്ല. ഈ മൂന്ന് ഊഴങ്ങളിൽ 2, 54 എന്നിവയിൽ ഭിന്നശേഷിക്കാരില്ലാത്തതിനാൽ നിയമനം നടന്നിട്ടില്ല. ഡ്രാമ, ജേർണലിസം വിഭാഗങ്ങളിലെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
നിയമനം ലഭിച്ച ഇ.ടി.ബി ഉദ്യോഗാർത്ഥികളിൽ ചിലർ പെട്ടിരിക്കുന്നത് മറ്റു സമുദായങ്ങളുടെ ഊഴങ്ങളിലാണ്. വിവിധ പഠന വകുപ്പുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് നിയമനപ്പട്ടിക തയ്യാറാക്കിയതിനാൽ ഊഴം തെറ്റിയുള്ള നിയമനം ക്രമപ്പെടുത്തുക എളുപ്പമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |