കോഴിക്കോട്: ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ വിവിധ കോടതികളിൽ നടത്തിയ ഇ - അദാലത്തിലൂടെ 1625 കേസുകളിൽ തീർപ്പായി. ദേശീയ - സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റികളുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രത്യേക അദാലത്ത്.
ജില്ലയിൽ മൊത്തം 1753 കേസുകൾ പരിഗണിച്ചതിൽ അഭിഭാഷകരും കക്ഷികളും ഉദ്യോഗസ്ഥരുമെല്ലാം ഹാജരായ 1625 കേസുകളാണ് തീർപ്പാക്കിയത്. വിവിധ കേസുകളിലായി 7. 98 കോടി രൂപ നൽകാൻ ഉത്തരവായി. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലെയും കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിൽ ഉൾപ്പെടുന്ന കോടതികളിലെയും കേസുകൾ പരിഗണനയ്ക്ക് വന്നിരുന്നു. വാഹനപകട നഷ്ടപരിഹാര കേസുകൾ, ചെക്കു കേസുകൾ, ബാങ്ക് റിക്കവറി, ലാൻഡ് അക്വിസിഷൻ, രജിസ്‌ട്രേഷൻ, മാട്രിമോണിയൽ, സിവിൽ, ക്രിമിനൽ കേസുകൾ, കെഡോ കേസുകൾ, ബി.എസ്.എൻ.എൽ പരാതികൾ തുടങ്ങിയവയെല്ലാം തീർപ്പായവയിൽ ഉൾപ്പെടും.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ ജഡ്‌ജ് പി.രാഗിണിയുടെ മേൽനോട്ടത്തിൽ ജില്ലാ ജഡ്‌ജ് അനിൽകുമാർ, സെക്രട്ടറി (സബ് ജഡ്‌ജ്) എം.പി ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ചീഫ് ജുഡീഷ്യൽ മജ്‌സിട്രേട്ട് ഫാത്തിമ ബീവി, സബ് ജഡ്‌ജുമാരായ എം.പി ഷൈജൽ, എസ്.സൂരജ്, വിനോദ്. ജുഡിഷ്യൽ മജിസ്‌ട്രേട്ടുമാരായ വിൻസി ആൻ പീറ്റർ ജോസഫ്, കെ.കെ നിമ്മി, എം.അബ്ദുൽ റഹീം, അൽഫ മമൈ. കെ.കെ.ഉണ്ണികൃഷ്ണൻ, എം.എസ് ഷൈനി, മുൻസിഫുമാരായ എം.സി.ബിജു, സി.ഉബൈദുള്ള, അനിഷ എസ്.പണിക്കർ എന്നിവർ അദാലത്തിൽ ന്യായാധിപരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |