മലപ്പുറം: ഓൺലൈൻ ക്ലാസ് തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും ജില്ലയിൽ വിദ്യാശ്രീ പദ്ധതിയിൽ ലാപ്‌ടോപ്പിനായി കാത്തിരിക്കുന്നത് നിരവധി പേർ. കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കി കുട്ടികളുടെ ഓൺലൈൻ പഠനത്തിന് സഹായമേകുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതിയാണിത്. 500 രൂപ മാസ അടവുള്ള 30 മാസ സമ്പാദ്യ പദ്ധതിയിൽ ചേർന്ന് മൂന്നുമാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് ലാപ്‌ടോപ്പ് കെ.എസ്.എഫ്.ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏഴ് തവണയിൽ കൂടുതൽ പണം അടച്ച പലർക്കും ഇതുവരെ ലാപ്‌ടോപ്പ് ലഭിച്ചിട്ടില്ല. 15,000 രൂപയാണ് ലാപ്‌ടോപ്പിന്റെ വില. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ലാപ്‌ടോപ്പുകളാണിവ. ലാപ്‌ടോപ്പ് ലഭിച്ച ശേഷം ബാക്കിയുള്ള തുക 27 തവണകളായി അടയ്ക്കണം. ആദ്യഘഡു അടച്ച കുറച്ചുപേർക്ക് മാത്രമാണ് ലാപ്‌ടോപ്പ് ലഭിച്ചത്. ലാപ്‌ടോപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പഠനാവശ്യത്തിന് ഫോണുകളോ മറ്റ് സൗകര്യങ്ങളോ ഉറപ്പാക്കാതിരുന്നത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി.
കുടുംബശ്രീയും കെ.എസ്.എഫ്.ഇയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.എഫ്.ഇയുടെ പ്രത്യേക ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് ലാപ്ടോപ്പിന് യോഗ്യത. കുടുംബശ്രീ സി.ഡി.എസുകൾ മുഖേന ലഭിക്കുന്ന അപേക്ഷ അതത് പരിധികളിലെ കെ.എസ്.എഫ്.ഇകളിലാണ് സമർപ്പിച്ചിട്ടുള്ളത്. എച്ച്.പി, ലെനോവ, ഐസർ, കോക്കോണിക്സ് എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളാണ് ലഭിക്കുക. ഇതിൽ കോക്കോണിക്സ് കമ്പനിയുടെ ലാപ്‌ടോപ്പാണ് ജില്ലയിൽ വിതരണം ചെയ്തതിൽ കൂടുതലും.
കൊവിഡ് സാഹചര്യത്തിൽ ലാപ്ടോപ്പുകളുടെ റോ മെറ്റീരിയലുകൾക്ക് വന്ന ക്ഷാമവും കമ്പനികളുടെ നിർമ്മാണ കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നതുമാണ് ലാപ്ടോപ്പുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയത്. ഐസർ ലാപ്‌ടോപ്പുകൾ ഈ ആഴ്ചയെത്തും. എച്ച്.പിയുടേത് ഈ മാസവും ലഭ്യമാവും. ലെനോവയുടെ ലാപ്ടോപ്പ് നൽകാനായിട്ടില്ല.
കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |