ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്.ടി.എ) മറവിൽ നികുതിവെട്ടിച്ച് നിർമ്മാണഘടകങ്ങൾ ഇറക്കുമതി ചെയ്‌തുവെന്ന സംശയത്തെ തുടർന്ന് പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസംഗിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്‌ടറേറ്റ് ഒഫ് റെവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പരിശോധന. കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ തമ്മിലെ വിവരകൈമാറ്റത്തിന് ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ഗിയർ ഇറക്കുമതിയിൽ നികുതിവെട്ടിപ്പ് നടന്നെന്നാണ് സംശയം.
സാംസംഗിന്റെ നെറ്റ്‌വർക്കിംഗ് പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്ന മുംബയ് ഓഫീസിലും റീജിയണൽ മുഖ്യ കാര്യാലയമായ ഗുഡ്ഗാവിലുമായിരുന്നു പരിശോധനയെന്ന് വാർത്ത പുറത്തുവിട്ട 'എക്കണോമിക് ടൈംസ്" വ്യക്തമാക്കി. നികുതിവെട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചോയെന്ന് ഡി.ആർ.ഐ വ്യക്തമാക്കിയിട്ടില്ല. പരിശോധന സംബന്ധിച്ച് സാംസംഗും പ്രതികരിച്ചില്ല. ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങി ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ''സമഗ്ര സാമ്പത്തിക സഹകരണ കരാർ"" (സി.ഇ.പി.എ) എന്ന സ്വതന്ത്ര വ്യാപാര കരാർ നിലവിലുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യയിൽ തീരുവ (കസ്‌റ്റംസ് ഡ്യൂട്ടി) നൽകേണ്ട.
സി.ഇ.പി.എ കരാറിൽ ഉൾപ്പെടാത്തതിനാൽ ചൈനീസ്, യൂറോപ്യൻ കമ്പനികൾ 20 ശതമാനം തീരുവയാണ് ഇന്ത്യയിൽ ഒടുക്കുന്നത്. കരാറിലില്ലാത്ത രാജ്യങ്ങളിൽ നിർമ്മിച്ച ഉത്‌പന്നങ്ങൾ കൊറിയ, വിയറ്റ്‌നാം വഴി സാംസംഗ് ഇന്ത്യയിലെത്തിച്ച് നികുതി വെട്ടിച്ചെന്നാണ് സംശയം. ഇന്ത്യയിലെ ഏറ്റവും വലിയ 4ജി ഉത്‌പന്ന വിതരണക്കാരാണ് സാംസംഗ്. റിലയൻസ് ജിയോ ഇൻഫോകോമിന് 4ജി ഘടകങ്ങൾ നൽകുന്നതും സാംസംഗാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |