വാടിയിൽ സംഘർഷാവസ്ഥ
കൊല്ലം: പലവഴികളിലൂടെ നൽകിയ അറിയിപ്പിൽ ജനം കൂട്ടത്തോടെ എത്തിയതോടെ വാടി സെന്റ് ആന്റണീസ് സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ സംഘർഷാവസ്ഥ രൂപപ്പെട്ടു. മണിക്കൂറുകൾ ക്യൂ നിന്നവരോട് എല്ലാവർക്കും വാക്സിൻ ലഭിക്കില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. ആശാ പ്രവർത്തകർക്ക് പുറമേ കൗൺസിലർമാരും അറിയിപ്പ് നൽകിയതാണ് തിരക്കിന് കാരണമായത്. പുലർച്ചെ അഞ്ച് മുതൽ വാക്സിൻ കേന്ദ്രത്തിന് മുന്നിൽ ജനം തടിച്ചുകൂടി. മണിക്കൂറുകൾ പിന്നിട്ടത്തോടെ ക്യൂവിലുള്ളവരുടെ എണ്ണം 300 പിന്നിട്ടു. 9 ഓടെ എത്തിയ വാക്സിനേഷൻ ജീവനക്കാർ ആൾക്കൂട്ടം കണ്ട് ഞെട്ടി. മാനദണ്ഡങ്ങൾ വ്യക്തമാക്കിയതോടെ ക്യൂ നിന്നവർ രോഷാകുലരായി. പിന്നീട് പൊലീസെത്തി കൗൺസിലർമാരുടെ കത്തില്ലാത്തവർ പിരിഞ്ഞ് പോകാൻ പറഞ്ഞതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. അനാവശ്യമായി നിൽക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് ജനം പിരിഞ്ഞുപോകാൻ തയ്യാറായത്. തുടർന്ന് ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ നൽകി. ഉച്ചയ്ക്ക് ശേഷം കൗൺസിലർമാർ ശുപാർശ ചെയ്ത 160 പേർക്കും വാക്സിനെടുത്തു. പക്ഷെ പുലർച്ചെ മുതൽ ക്യൂ നിന്ന ആരും ഇതിൽ ഉൾപ്പെട്ടില്ല.
ആകെ 300 ഡോസ്
വാടിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ 300 ഡോസുകളാണ് അനുവദിച്ചിരുന്നത്. ഇതിൽ 85 ഡോസ് ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കായിരുന്നു. ബാക്കിയുള്ള വാക്സിന്റെ 80 ശതമാനം സെക്കൻഡ് ഡോസായും ശേഷിക്കുന്നത് ഫസ്റ്റ് ഡോസായും നൽകാനായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
''
പുലർച്ചെ മുതൽ ക്യൂ നിന്നവരെ തിരച്ചയച്ച നടപടി അന്വേഷിക്കണം. വാക്സിനെടുക്കാൻ കൗൺസിലർമാരുടെ വീടിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. മുതിർന്ന പൗരന്മാരെ അവഹേളിക്കരുത്.
വാര്യത്ത് മോഹൻകുമാർ, പ്രസിഡന്റ്,
പെൻഷണേഴ്സ് അസോ. ചവറ നിയോജക മണ്ഡലം
''
എട്ട് ഡിവിഷനുകളിലുള്ളവർക്കാണ് ഇവിടെ സ്പോട്ട് രജിസ്ട്രേഷൻ നിശ്ചയിച്ചിട്ടുള്ളത്. കോവിൻ അപ്പിൽ രജിസ്റ്റർ ചെയ്ത് തളർന്നവർ ഇനി വാക്സിൻ കിട്ടാൻ കൗൺസിലർമാരുടെ വീടിന് മുന്നിലും ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
ആഗ്നസ്, വീട്ടമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |