ചോദ്യം ചെയ്യലിനിടയിൽ ചെറുതായൊന്ന് വിതുമ്പി
ചാത്തന്നൂർ: ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച രേഷ്മ, ജയിൽ ജീവിതം ആഴ്ചകൾ പിന്നിട്ടിട്ടും മനസ് തുറക്കുന്നില്ല. കുറ്റബോധം ലവലേശമില്ലാതെ അഴിക്കുള്ളിൽ കഴിഞ്ഞിരുന്ന രേഷ്മ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ ജയിലിൽ ചോദ്യം ചെയ്യുന്നതിനിടയിൽ ചെറുതായൊന്നു വിതുമ്പി.
അറസ്റ്റ് ചെയ്ത ദിവസം കൊവിഡ് പോസിറ്റീവായതോടെ ജുഡിഷ്യൽ കസ്റ്റഡിയിൽ ക്വാറന്റൈൻ സെന്ററിലായിരുന്ന രേഷ്മയെ കഴിഞ്ഞ അഞ്ചിനാണ് അട്ടക്കുളങ്ങരയിലേയ്ക്ക് മാറ്റിയത്. വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ നേരത്തെ നൽകിയ മൊഴിയിൽ കൂടുതലായൊന്നും രേഷ്മ വെളിപ്പെടുത്തിയില്ല. അനന്തുവെന്ന കാമുകനെ നേരിൽ കണ്ടിട്ടില്ലെന്നും ഫേസ്ബുക്ക് മെസഞ്ചറിൽ ചാറ്റ് ചെയ്തിട്ടേയുള്ളുവെന്നും രേഷ്മ അവർത്തിച്ചു. രണ്ടുതവണ കാണാൻ പോയെങ്കിലും നടന്നില്ല.
ഗ്രീഷ്മയ്ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന്
ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയ്ക്ക് തന്നോട് വൈരാഗ്യമുണ്ടായിരുന്നു. ഗ്രീഷ്മയ്ക്ക് പുരുഷ സുഹൃത്തുള്ള വിവരം ഭർത്താവ് വിഷ്ണുവിനോട് പറഞ്ഞതാണ് കാരണം. അതിനെ ചൊല്ലി ചില പ്രശ്നങ്ങളുണ്ടായെന്നും രേഷ്മ പറഞ്ഞു.
പുതുതായി എത്തിയതിനാൽ അട്ടക്കുളങ്ങരയിലും ക്വാറന്റൈൻ സെല്ലിലാണ് രേഷ്മയെ പാർപ്പിച്ചിട്ടുള്ളത്. ചില സഹതടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഇതേക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സഹകരിച്ചില്ല. ജയിലിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രേഷ്മയ്ക്ക് കൗൺസലിംഗ് നൽകാൻ ശ്രമിച്ചെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഉറ്റബന്ധുക്കളുടെ ആത്മഹത്യ അറിയിച്ചില്ല
ഉറ്റബന്ധുക്കളായ ഗ്രീഷ്മയെയും ആര്യയെയും കാണാതായെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ രേഷ്മയെ ധരിപ്പിച്ചിട്ടുള്ളത്. അവർ ഒരു കത്തെഴുതി വച്ചിട്ടാണ് വീടുവിട്ടുപോയതെന്ന് പറഞ്ഞപ്പോഴാണ് രേഷ്മ വിതുമ്പിയത്. ഇരുവരും ആത്മഹത്യ ചെയ്തതും ഇവരാണ് അനന്തുവെന്ന കാമുകന് പിന്നിലെന്ന് സ്ഥിരീകരിച്ചതും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ രേഷ്മയെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വന്ന പത്രങ്ങളും രേഷ്മയ്ക്ക് നൽകിയിട്ടില്ല. അനന്തുവെന്ന കാമുകൻ യഥാർത്ഥത്തിൽ ഉണ്ടെന്ന ധാരണയിലാണ് ഇപ്പോഴും രേഷ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |