തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്‌പെൻഷൻ നീട്ടി. സസ്‌പെൻഷൻ നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ക്രിമിനൽ കേസിൽ പ്രതിയായതിനാലാണ് പുതിയ നടപടി. നേരത്തെ സിവിൽ സർവീസ് ചട്ടം ലംഘിച്ചതിനായിരുന്നു സസ്‌പെൻഷൻ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്‌ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐ എ എസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന് സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. ഇതിനുശേഷം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും വേണം. ഇല്ലെങ്കില്‍ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐ എ എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ കഴിയൂ.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് ശിവശങ്കറിന്‍റെ സസ്‌പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലായ് 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്‌തത്. 2023 ജനുവരി വരെ ശിവശങ്കറിന് സർവ്വീസ് ശേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |