കൂടുതൽ അടുത്താൽ അകന്നുപോകും. ഉപകാരങ്ങൾ ചെയ്താൽ ശത്രുവാകും. നന്നാക്കാൻ ശ്രമിച്ചാൽ നശിപ്പിച്ചുകളയും. ഹമീദിന്റെ മൊബൈൽ ഫോണിലെ സംഭാഷണം കേട്ടിരുന്ന വയോവൃദ്ധൻ പുഞ്ചിരിച്ചു. ചന്ദനവും കുങ്കുമവും ചേർത്ത കറിക്കൂട്ട്. സൗമ്യമായ മുഖഭാവം. തന്റെ സംസാരം വൃദ്ധൻ ശ്രദ്ധിച്ചോ എന്നൊരു ചമ്മൽ ഹമീദിന്റെ ഭാവത്തിൽ ശ്രദ്ധിച്ച വൃദ്ധൻ പറഞ്ഞു: സാരമില്ല, തലമുറകളായി നിഷ്കളങ്കഹൃദയങ്ങളിൽ ഉദിക്കുന്ന ചിന്തകളാണ് താങ്കൾ ഫോണിൽ പങ്കുവച്ചത്. ഈ തിരിച്ചറിവ് വലിയ മൂലധനമാണ്. ഒരുപാട് പരിഭവങ്ങളും പരാതികളും നിലയ്ക്കും. പ്രകൃതി മനുഷ്യരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. മനുഷ്യനാകട്ടെ ആവുംവിധമെല്ലാം മുറിപ്പെടുത്തുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും പ്രകൃതിയുടെ മുഖഭാവം എന്ത് പ്രസാദാത്മകമാണ്.
വൃദ്ധന്റെ സംഭാഷണം കേട്ടപ്പോൾ ഹമീദിന് പരിചയപ്പെടണമെന്ന് തോന്നി. അങ്ങോട്ട് ചോദിക്കും മുമ്പേ അയാൾ ഇങ്ങോട്ട് പറയാൻ തുടങ്ങി. ഞാൻ കേശവൻകുട്ടി. ഈ റെയിൽവേസ്റ്റേഷനടുത്ത് തന്നെയാ വീട്. എൽ.പി സ്കൂളിൽ നിന്ന് വിരമിച്ചിട്ട് രണ്ട് ദശാബ്ദത്തിലേറെയായി. സായാഹ്നങ്ങളിൽ ഈ റെയിൽവേസ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ വന്നിരിക്കും. തറവാട്ട് മുറ്റത്തിരിക്കുന്ന സുഖം. അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ട്രെയിനുകൾ. അതിന്റെ ജാലകങ്ങളിൽ മിന്നിമറയുന്ന നൂറുകണക്കിന് മുഖങ്ങൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമറയുന്നവർ. ചിലർ കൈവീശികാണിക്കും. ഈ റെയിൽവേസ്റ്റേഷൻ എന്റെ സ്വന്തമാണ്. എന്റെ കുടുംബസ്വത്ത്.
ഹമീദിന്റെ മുഖത്ത് ആകാംക്ഷയും അമർത്തിയ ചെറുചിരിയും കണ്ടാകാം വൃദ്ധൻ വീണ്ടും പുഞ്ചിരിച്ചു. ഇയാൾക്കെന്താ വട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കുകയാകാം. ഈ റെയിൽവേ സ്റ്റേഷനെടുത്ത സ്ഥലങ്ങളിൽ എന്റെ കുടുംബത്തിന്റെ വകയുമുണ്ടായിരുന്നു. അന്നൊക്കെ ചെറിയ പ്രതിഫലമേയുള്ളൂ. അതിനാൽ ചിലർ സ്ഥലം നൽകാൻ മടിച്ചു. ചിലർ പ്രതിഷേധക്കൊടികളുമായി ഇറങ്ങി. ട്രെയിനിന് തലവയ്ക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയവരുണ്ട്. അവരുടെ പിന്മുറക്കാർ ഇപ്പോൾ വിദൂരസ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിൻ കയറിപ്പോകും. യാത്രയാക്കാൻ വരുന്നവരുടെ കൂട്ടത്തിൽ പഴയ പ്രതിഷേധക്കാരുമുണ്ടാകും. നല്ല വിത്തുകൾ വിതയ്ക്കണം. അത് പത്തായത്തിലോ കലത്തിലോ വളരെക്കാലം സൂക്ഷിച്ചാൽ പതിരാകും. കുറെ എലി കരണ്ടുകൊണ്ടുപോകും. വിതയ്ക്കുന്നതിൽ കുറെ പതിരാകും. കുറേ കളയാകും. എന്ന് കരുതി വിതയ്ക്കാതിരിക്കാൻ പറ്റുമോ? ദഹനക്കേട് വരുമോ എന്ന് കരുതി സമയാസമയം ആഹാരം കഴിക്കാതിരിക്കാൻ പറ്റുമോ? ശ്വാസംമുട്ടുമോ എന്ന് ഭയന്ന് ശ്വാസമെടുക്കാതിരിക്കാൻ പറ്റുമോ? അതുപോലെയാണ് നല്ല കർമ്മങ്ങളും. നിന്ദിക്കുമോ വയ്യാവേലിയാകുമോ പ്രതിക്കൂട്ടിലാകുമോ എന്നൊക്കെ ഭയന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കരുത്. റെയിൽവേസ്റ്രേഷന് സ്ഥലം കൊടുത്ത ആദ്യവ്യക്തിയാണ് ഞാൻ. വീട്ടുകാരും ബന്ധുക്കളിൽ ചിലരും അന്ന് എനിക്ക് വട്ടാണോ എന്നുവരെ ചോദിച്ചു. ഇപ്പോൾ നോക്കൂ ഏതെല്ലാം വലിയ നഗരങ്ങളിലേക്ക് പോകുന്ന ട്രെയിനുകൾ. ഇവിടം റെയിൽവേയുടെയും സർക്കാരിന്റെയും സ്ഥലമാകാം. പക്ഷേ എന്റെയും സ്ഥലമാണെന്ന് ഞാൻ കരുതുന്നു. ഈ തറവാട്ടിലേക്ക് പരിചയമുള്ളവരും ഇല്ലാത്തവരുമായ എത്രയോ ബന്ധുക്കൾ വന്നുപോകുന്നു. അവരെല്ലാമുള്ളപ്പോൾ ബന്ധുബലം കൂടിയപോലെ.
ഹമീദ് വൃദ്ധന്റെ വാക്കുകൾ കേട്ടിരിക്കുമ്പോൾ ഒരു ട്രെയിൻ വന്നുനിന്നു. വൃദ്ധൻ ആഹ്ലാദത്തോടെ അതിലേറെ സ്നേഹത്തോടെ ഓരോ ജാലകത്തിലും നോക്കി. ചിലർ കൈവീശി ആദ്യമായി കാണുകയാണെങ്കിലും കുട്ടികൾ പുഞ്ചിരിച്ചു. ഹമീദ് വൃദ്ധനെ നോക്കി പറഞ്ഞു: വലിയ കൂട്ടുകുടുംബമാണല്ലോ താങ്കളുടേത്. വൃദ്ധൻ ചിരിച്ചുകൊണ്ട് തലയാട്ടുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |