കാടിനെ തൊട്ടറിയണമെങ്കിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് പോകണം. പച്ചപ്പും തണുപ്പും കാട്ടരുവിയും പക്ഷിമൃഗാദികളുമൊക്കെയായി നഗരക്കാഴ്‌ചകളിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ഇടം. കണ്ണൂരിലെ ഏക വന്യജീവി സങ്കേതം കൂടിയാണ് ഇത്. കുരങ്ങനും കാട്ടാനയും കുരുവിയും കുയിലും മുതൽ മൂർഖനും രാജവെമ്പാലയും ഉൾപ്പെടെ വലിയൊരു ആവാസ വ്യവസ്ഥ തന്നെയിവിടെയുണ്ട്.
പുഴകളുടെ നാട് എന്ന അർത്ഥത്തിലാണ് ആറളം എന്ന പേര് കിട്ടിയത്. 55 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ആറളം വന്യജീവിസങ്കേതം വ്യാപിച്ചുകിടക്കുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഈ വനമേഖലയുടെ അതിരുകൾ ആറളം, കൊട്ടിയൂർ, കേളകം എന്നീ ഗ്രാമങ്ങളാണ്. ചുറ്റിലുമുള്ള എല്ലാ പ്രദേശങ്ങളും പ്രകൃതി രമണീയമാണ്.
ആറളം വന്യജീവിസങ്കേതത്തിലെ മറ്റൊരു പ്രധാന ആകർഷണം ചീങ്കണ്ണിപ്പുഴയാണ്. തെളിമയോടെ ഒഴുകുന്ന ഈ പുഴ കേരളത്തിലെ ഏറ്റവും ശുദ്ധമായ വെള്ളം ലഭിക്കുന്ന ജലാശയങ്ങളിൽ ഒന്നാണ്. 49 ഇനം സസ്‌തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേർന്ന ജൈവമണ്ഡലമാണ് ആറളത്തിന്റേത്. ഇതിന് പുറമേ വൈവിദ്ധ്യങ്ങളായ ചെടികളും മരങ്ങളുമുണ്ട്. നിത്യഹരിത വനങ്ങളും ആർദ്ര ഇലപൊഴിയും വനങ്ങളും ചോലവനങ്ങളും പുൽമേടുകളുമെല്ലാം ആറളത്തെ സമ്പന്നമാക്കുന്നു. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്.
വ്യത്യസ്‌തങ്ങളായ ചിത്ര ശലഭങ്ങളുടെ വലിയൊരു ദേശാടനയിടം കൂടിയാണിവിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |