സർവീസിലിരിക്കെ എന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ അസാധാരണമായ സംഭവവികാസങ്ങളുടെ ചില ഉള്ളുതൊടുന്ന ഓർമ്മകൾ, അത്ഭുതപ്പെടുത്തിയ ചില വ്യക്തിത്വങ്ങൾ, അമ്പരപ്പിക്കുന്ന ചില കാഴ്ചകൾ, അഭിമുഖീകരിക്കേണ്ടി വന്ന സങ്കീർണതകൾ എന്നിവയെല്ലാം ചേർന്നുള്ള ഒരു കാലിഡോസ് കോപ്പ് കാഴ്ചയായും ഈ കുറിപ്പുകളെ കാണാം. ' കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ " എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ മുൻ കോട്ടയം എസ്.പി എൻ.രാമചന്ദ്രൻ കുറിക്കുന്നു.
എന്നും ഇരകൾക്കൊപ്പം നിന്നിട്ടുള്ള അഴിമതിരഹിത പരിവേഷമുള്ള പൊലീസുദ്യോഗസ്ഥനായ രാമചന്ദ്രനെ തേടി രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ അടക്കം നിരവധി ബഹുമതികളും എത്തിയിട്ടുണ്ട്. കുറ്റവാളികളെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾ പലതും തെറ്റായിരുന്നുവെന്നും അത്തരത്തിലേക്ക് അവരെങ്ങനെ എത്തിപ്പെട്ടു എന്നതും മനസിലാക്കാനുള്ള ഒരു വേദിയായിരുന്നു ഔദ്യോഗിക ജീവിതകാലം എന്നു ഓർമപ്പെടുത്തുന്ന ഗ്രന്ഥം പൊലീസ് ഡയറിക്കപ്പുറം അന്വേഷണവഴിയിലെ ദീപസ്തംഭമാകുകയാണ്. പ്രശസ്ത എഴുത്തുകാരനായ കാരൂർ നീലകണ്ഠപിള്ളയുടെ മകളും ഗ്രന്ഥകാരിയുമായ ബി.സരസ്വതിയുടെ മകനായ രാമചന്ദ്രൻ പ്രശസ്ത കാമറാമാൻ വേണുവിന്റെ സഹോദരനുമാണ്. പാരമ്പര്യമായി ലഭിച്ച ഭാഷയുടെ ഒഴുക്കും ഈ പുസ്തകത്തെ വെറും ഡയറിക്കുറിപ്പിനപ്പുറം ഒരു സാഹിത്യ സൃഷ്ടിയുടെ തലത്തിലേക്ക് ഉയർത്തുന്നു. സിനിമ, സംഗീതം, സാഹിത്യം എന്നിവയിലുള്ള ഗ്രന്ഥകാരന്റെ പാണ്ഡിത്യവും ഈ ഗ്രന്ഥത്തിലൂടെ തൊട്ടറിയാനാവും.
സാധാരണ വായനക്കാർക്കു മാത്രമല്ല അന്വേഷണ മേഖലയിലെ ഉദ്യോഗസ്ഥർക്കും അഭിഭാഷകന്മാർക്കും നിയമവിദ്യാർത്ഥികൾക്കു പോലും വളരെ വെളിച്ചം പകരുന്ന ഒരു ബീക്കൺ ലൈറ്റായി ഈ പുസ്തകം പരിണമിക്കട്ടെ എന്ന് അവതാരകനായ സുപ്രീം കോടതി മുൻ ജഡ്ജി കെ.ടി.തോമസിന്റെ നിരീക്ഷണം ശരിവെച്ച് പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ബെസ്റ്റ് സെല്ലറായി പുസ്തകം മാറി എന്നതാണ് പുത്തൻ പതിപ്പുകൾ തെളിയിക്കുന്നത്.
20 അദ്ധ്യായങ്ങളും 261 പേജുമുള്ള ഈ പുസ്തകത്തിൽ പകുതി മാത്രമേ പൊലീസ് ഡയറിയുള്ളൂ. ടി.എം. സൗന്ദരരാജുമായുള്ള പരിചയത്തിലൂടെ ത്യാഗരാജഭാഗവതരുടെ ഉദ്വേഗജനകമായ ജീവിത കഥയും ലക്ഷ്മീകാന്തൻ കൊലക്കേസുമൊക്കെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. വിദേശയാത്രകളുടെ വിവരണം സഞ്ചാര സാഹിത്യത്തിനപ്പുറം ചരിത്രാന്വേഷണമാണ്. തിരുട്ടുഗ്രാമങ്ങളും ഡേറ്റാബാങ്കും, ബാർകോഡ് എങ്ങനെ രക്ഷകനായി, അയ്യപ്പനും തുണ്ടു കടലാസും, തോക്കുകൾ കഥ പറയുന്നു തുടങ്ങിയ അദ്ധ്യായങ്ങൾ ജയിംസ് ബോണ്ട് ത്രില്ലർ സിനിമ കാണുന്ന ദൃശ്യാനുഭവം വായനക്കാരിൽ ഉണ്ടാക്കുന്നു. ' കേരളാ പൊലീസിന് ദിശാബോധം നഷ്ടപ്പെട്ടോ?" എന്ന സ്വയം വിമർശനമുള്ള അദ്ധ്യായത്തോടെയാണ് പുസ്തകം അവസാനി ക്കുന്നത്. ഒരു നല്ല പൊലീസ് സേനയെ എങ്ങനെ കെട്ടിപ്പടുക്കാമെന്നാണ് രാമചന്ദ്രൻ ഈ പുസ്തകത്തിലൂടെ അയത്ന ലളിത ഭാഷയിലൂടെ പറഞ്ഞു വയ്ക്കുന്നത്.ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില : 280 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |