കുമരകം : വിരിപ്പു കൃഷിയിറക്കിയ കർഷകർക്ക് തലയ്ക്കടിയെന്ന പോലെ രാസവളങ്ങളുടെ വില കുത്തനെ വർദ്ധിച്ചു. കൂടാതെ സാധാരണ കർഷകർ കൂടുതലായി ഉപയോഗിക്കുന്ന യൂറിയയ്ക്കും കടുത്തക്ഷാമാണ് നേരിടുന്നത്. ഫാക്ടംഫോസ്, പാെട്ടാഷ് എന്നിവ ലഭ്യമാണെങ്കിലും വില വർദ്ധനവ് കർഷകന്റെ കണക്കുകൂട്ടലുകൾക്കപ്പുറമാണ്. 50 കിലോഗ്രാമുള്ള ഒരു ചാക്ക് ഫാക്ടംഫാേസിന്റെ വില 1125 രൂപയായി. കഴിഞ്ഞവർഷം ഇതേസമയം 975 രൂപയായിരുന്നു. ഒരു ചാക്കിന് വർദ്ധിച്ചത് 150 രൂപ. 875 രൂപായായിരുന്ന പൊട്ടാഷിന് 125 രൂപ വർദ്ധിച്ച് ആയിരത്തിലെത്തി. വെള്ളെപ്പൊക്കത്തെ അതിജീവിക്കുന്നതിന് പുറംബണ്ട് ബലപ്പെടുത്താൻ ഏറെ പണം മുടക്കി വിരിപ്പുകൃഷി ഇറക്കിയ നെൽകർഷകന് അപ്രതീക്ഷിതമായി ഉണ്ടായ വില വർദ്ധനവും യൂറിയാക്ഷാമവും തിരിച്ചടിയാണ്. 2018 ലേതിന് സമാനമായി വെള്ളം പൊങ്ങിയാൽ വർഷക്കൃഷി ഭാഗ്യ പരീക്ഷണമായി മാറും. കീടനാശിനികളുടെ വിലയിലും വർദ്ധനവുണ്ടായി. തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി കൃഷികൾക്കായി കർഷകർ കീടനാശിനി വാങ്ങാറുണ്ട്. വില കൂടിയതോടെ ഇതിൽ നിന്ന് പിന്തിരിയാൻ പലർക്കും താത്പര്യമുണ്ടെങ്കിലും കീടശല്യം ഉത്പാദനം കുറയ്ക്കാനിടയാക്കുമെന്നാണ് ആശങ്ക.
നെഞ്ചെരിഞ്ഞ് കർഷകർ
അമോണിയം ഫോസ്‌ഫേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിക്ക് അഭിവാജ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. യൂറിയ ഒരുതരി പോലും എവിടെയും കിട്ടാനില്ല. യൂറിയയും പൊട്ടാഷും കിട്ടിയില്ലെങ്കിൽ കൂട്ടുവളമാണ് പിന്നെ ആശ്രയം. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാസ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്.
രണ്ട് വിരിപ്പു കൃഷികൾ മട വീണ് നശിച്ച് കടക്കെണിയിലായ നെൽകർഷകന് സഹായവും പ്രോത്സാഹനവും ചെയ്യേണ്ടതിനു പകരം വളത്തിന്റെ ഉൾപ്പടെ എല്ലാത്തിനും വില വർദ്ധിപ്പിക്കുന്ന നടപടി പിൻവലിക്കണം.
പി.ടി.കുര്യൻ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |