തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് ചുമത്തപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെൻഷൻ തുടരും. അദ്ദേഹത്തെ വീണ്ടും സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചു. ഈ മാസം 16നാണ് ഒരു വർഷത്തെ സസ്പെൻഷൻ തീരുന്നത്.
ചീഫ്സെക്രട്ടറിയും ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറിയും ഉൾപ്പെട്ട റിവ്യു കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ഒരു വർഷം കഴിഞ്ഞും മതിയായ കാരണമില്ലാതെ സസ്പെൻഷനിൽ നിറുത്തിയാൽ ഉദ്യോഗസ്ഥന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാം. ഈ പഴുത് അടയ്ക്കാനാണ് ക്രിമിനൽ കേസിന്റെ പേരിൽ വീണ്ടും സസ്പെൻഡ് ചെയ്യുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും യോഗ്യതയില്ലാതിരുന്ന സ്വപ്ന സുരേഷിനെ സർക്കാർ സ്ഥാപനത്തിൽ നിയമിച്ചതിലെ അന്യായ ഇടപെടലുമാണ് കഴിഞ്ഞ വർഷം ജൂലായ് 16ന് അദ്ദേഹത്തിന്റെ സസ്പെൻഷന് ഇടയാക്കിയത്. ആറ് മാസം കഴിഞ്ഞ് സസ്പെൻഷൻ നീട്ടി. സ്വർണ്ണക്കടത്തിലെ പ്രതി സ്വപ്ന സുരേഷുമായുണ്ടായ വഴിവിട്ട ബന്ധമാണ് ശിവശങ്കറിന് വിനയായത്. പിന്നീട് അറസ്റ്റിലായ ശിവശങ്കർ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |