കണ്ണൂർ ജില്ലയിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടുമെന്ന് കണ്ണൂർ ഡവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) പ്രതിനിധിസംഘത്തിന് മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഉറപ്പ്. വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പദ്ധതികളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഓഫിസുകളിലെത്തി മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിൽക്കണ്ട് നടത്തിയ ചർച്ചയിലാണ് സംഘത്തിന് ഉറപ്പു ലഭിച്ചത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് അടിയന്തരമായി തുക അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉറപ്പു നൽകി. നിർമ്മാണ പുരോഗതി വിലയിരുത്താൻ വൈകാതെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിനോദസഞ്ചാര വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ.വി.വേണുവുമായും സംഘം ചർച്ച നടത്തി. കണ്ണൂർ ജില്ലയെ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. കണ്ണൂരിൽ മലബാർ ട്രാവൽമാർട്ട് സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡോ.വി.വേണു പറഞ്ഞു. കിയാലിന്റെ ഭൂമിയിൽ സംരംഭകർക്ക് അവസരമൊരുക്കണമെന്നും വ്യവസ്ഥകൾ നിക്ഷേപ സൗഹൃദമാക്കണമെന്നും പ്രതിനിധിസംഘം കിയാൽ എം.ഡി.കൂടിയായ ഡോ.വി.വേണുവിനോട് ആവശ്യപ്പെട്ടു.
നിവേദനങ്ങളുടെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ,രാഗേഷിനും കൈമാറി. കണ്ണൂർ ഡവലപ്മെന്റ് ഫോറം ചെയർമാൻ ഡോ.ജോസഫ് ബെനവൻ, കോ ചെയർമാൻ സി.ജയചന്ദ്രൻ, ട്രഷറർ വിനോദ് നാരായണൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, മാനേജിംഗ് കമ്മിറ്റി അംഗം കെ.സുഭാഷ് ബാബു, ദിശ ജനറൽ സെക്രട്ടറി ടി.വി.മധുകുമാർ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
വികസനം വേണം ഇ. എസ്. ഐ ആശുപത്രിക്ക്
കണ്ണൂരിലെ ഇഎസ്ഐ ആശുപത്രി വികസിപ്പിക്കണമെന്ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടിയെക്കണ്ട് ആവശ്യപ്പെട്ടു. സ്കിൽ പാർക്ക് സ്ഥാപിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. ജില്ലയിൽ എത്തുമ്പോൾ ഇതിനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി ഉറപ്പുനൽകി.
ഫുഡ് പാർക്കിന് വേഗം കൂട്ടണം
വ്യവസായ പാർക്കുകൾക്ക് കൂടുതൽ ഭൂമി ലഭ്യമാക്കണമെന്നും ഫുഡ് പാർക്ക് തുടങ്ങണമെന്നും ഇലക്ട്രിക് വെഹിക്കിൾ പാർക്ക് സ്ഥാപിക്കണമെന്നും വ്യവസായമന്ത്രി പി.രാജീവിനോട് ആവശ്യപ്പെട്ടു.
റോഡ് -ടൂറിസം പദ്ധതികളിൽ
ബീച്ച് ടൂറിസം, സിറ്റി റോഡ് നവീകരണ പദ്ധതി, വിമാനത്താവള റോഡുകൾ, കണ്ണൂർ ബൈപാസ് തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കൈത്തറി ഗ്രാമം സാദ്ധ്യമായില്ലെങ്കിൽ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കാൻ ശ്രമിക്കുമെന്നും മന്ത്രി മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംഘത്തെ അറിയിച്ചു.
ഇക്കോ ടൂറിസം പദ്ധതികൾ
വീരമല, റാണിപുരം, കണ്ണവം തുടങ്ങി ഇക്കോ–ടൂറിസം മേഖലയിൽ ജില്ലയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രനോട് സംഘം ആവശ്യപ്പെട്ടു. 15ന് കണ്ണൂർ, കാസർകോട് ജില്ലാകളക്ടർമാരും ഉദ്യോഗസ്ഥരുമുള്ള യോഗം വിളിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |