തൃശൂർ: ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികളിൽ നിന്ന് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന പരാതികൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സൈബർ നിരീക്ഷണവും ബോധവത്കരണവും ശക്തിപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം. ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന മറ്റു ജില്ലകളിലെ ചില പരാതികളിൽ കുട്ടികൾ വഴിയാണ് തട്ടിപ്പുകാർക്ക് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗെയിമുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളെ പൊലീസ് നിരീക്ഷിച്ചതിൽ, അവരുടെ മാനസിക - ശാരീരിക അവസ്ഥകളിൽ പോലും മാറ്റങ്ങൾ സംഭവിച്ചതായാണ് കണ്ടെത്തൽ. ഗെയിമുകളുടെ നിരോധനം പ്രായോഗികമല്ലാത്തതിനാൽ ബോധവത്കരണം തന്നെയാണ് പൊലീസ് നിർദ്ദേശിക്കുന്നത്. ഇത്തരം കേസുകളുടെ അന്വേഷണത്തിലും പൊലീസിന് പരിമിതികളുണ്ട്. ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഫോൺ നൽകുന്നതാണ് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
രസത്തിനായി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങളുമുണ്ടായി. ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് അപകടത്തിൽപെടുത്തുന്നത്. ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതുമാണ് അപകടവഴി തുറക്കുന്നതെന്നും പറയുന്നു. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യവും കളിക്കാൻ എളുപ്പമുള്ളതും വേഗതയുള്ളതുമാണ്. ലോ എൻഡ് സ്മാർട്ട് ഫോണുകൾക്ക് പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾക്ക് ഇതേറെ ഇഷ്ടപ്പെടും. ഈ ഗെയിമുകളിലൂടെ അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റ് ചെയ്യാനുമാകും.
പൊലീസ് മുന്നറിയിപ്പുകൾ
ചാറ്റ് ചെയ്യുന്ന അപരിചിതർ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ ആകാം.
യഥാർത്ഥ കഥാപാത്രങ്ങൾ മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നത് കാണുമ്പോൾ കുട്ടികളുടെ മനസും വൈകാരികമായി പ്രതിപ്രവർത്തിക്കും.
കളിക്കിടെ വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പ് ചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുമുള്ള പ്രേരണയും ഫ്രീ ഫയർ പ്രചോദിപ്പിക്കുന്നു.
ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരം ലഭിക്കാനുള്ള വഴിയൊരുക്കുന്നു
നിരന്തര ജാഗ്രത വേണം
കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ മാതാപിതാക്കളുടെ നിരന്തര ജാഗ്രത വേണം
മൊബൈൽ ഉപയോഗത്തിന്റെ സമയം നിയന്ത്രിക്കണം
കലാ - കായിക വിനോദങ്ങളിലേക്ക് കുട്ടികളെ വഴി തിരിച്ചുവിടണം
കൈവിട്ടുപോകുന്ന സാഹചര്യം കണ്ടാൽ പൊലീസിന്റെ സഹായം തേടാം.
സൈബർ പൊലീസ്
നടപടികൾ എളുപ്പമല്ല
ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് പണം നിയമവിധേയമായി തന്നെ കുട്ടികൾ കൈമാറുന്നതിനാൽ പൊലീസിന് കേസെടുക്കാനോ നടപടിയെടുക്കാനോ ആകില്ല. പണം ചോരുന്നത് മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നാകും. അത് തിരിച്ചറിയുമ്പോഴേയ്ക്കും വൈകും. ചിലർ പരാതി നൽകാനും തയ്യാറാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |