കൊയിലാണ്ടി: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മദ്രാസ് റെജിമെന്റിലെ 122 ടി.എ. ലഫ്. കേണൽ സിദ്ധാന്ത് ചിബ്ബാർ ഗാർഡ് ഒഫ് ഓണറിന് നേതൃത്വം നൽകി. മകൻ അതുൽജിത്ത് ചിതയ്ക്ക് തീ കൊളുത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുത്തു. ജില്ലാ സായുധസേനാ വിഭാഗം ഗാർഡ് ഒഫ് ഓണർ നൽകി. കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാറും എസ്.ഐ ശ്രീജേഷും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ. മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ കളക്ടർ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, കൊയിലാണ്ടി തഹസിൽദാർ സി.പി. മണി എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു. ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാറും സംഘവും മൃതദേഹം ഏറ്റുവാങ്ങി. ജമ്മുകശ്മീരിൽ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിക് സുബേദാർ എം. ശ്രീജിത്ത് അടക്കം രണ്ടു ജവാൻമാർ വീരമൃത്യു വരിച്ചത്. വിശിഷ്ട സേവനത്തിന് 23 മെഡലുകൾ ശ്രീജിത്തിന് ലഭിച്ചിരുന്നു. പാർലമെന്റ് ഭീകരാക്രമണമുണ്ടായപ്പോൾ ശ്രീജിത്തും പ്രതിരോധത്തിൽ പങ്കെടുത്തിരുന്നു. തിരുവങ്ങൂർ മാക്കാട് വത്സന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ഷജിന. മക്കൾ : അതുൽജിത്ത്, തന്മയലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |