തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാംതരംഗം ശമിച്ചെങ്കിലും കേരളത്തിൽ രോഗികൾ കുറയാത്തതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംതരംഗം വൈകി എത്തിയതാണ് നിലവിലെ സാഹചര്യത്തിന് കാരണം.
മാർച്ച് പകുതിയോടെ മറ്റ് സംസ്ഥാനങ്ങളിൽ ആരംഭിച്ച രണ്ടാംതരംഗം കേരളത്തിൽ എത്തിയത് മെയ് മാസത്തോടെയാണ്. നിലവിൽ രോഗവ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ 10.5 ശതമാനമാണ്. അറിയാതെ രോഗം വന്നുപോയവരെ കണ്ടെത്താൻ ഒന്നാം തരംഗത്തിന്റെ അവസാനത്തിൽ ഐ.സി.എം.ആർ നടത്തിയ സീറോ പ്രിവലൻസ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടെ പകുതി (11.4) മാത്രമായിരുന്നു കേരളത്തിൽ. അതിനാൽ രണ്ടാം തരംഗത്തിൽ രോഗസാദ്ധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. ഇതും രോഗികൾ വർദ്ധിക്കുന്നതിന് കാരണമായി. അനന്തമായി ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടു പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തണം. ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
എല്ലാവർക്കും ചികിത്സ
രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തിൽ പോലും ആശുപത്രികളിലും ഐ.സി.യു കളിലും രോഗികൾക്ക് ചികിത്സ ഉറപ്പാക്കി. കൊവിഡ് ആശുപത്രിക്കിടക്കകൾ 70 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളിൽ 90 ശതമാനത്തോളം പേർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്നു. കാസ്പിൽ (കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി) ചേർന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് സർക്കാർ നിയന്ത്രിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |