കൊല്ലം: മീൻകറി കൂട്ടിക്കുഴച്ച ചോറ് ഉരുളയാക്കി അജിത്ത് വായിൽ വച്ചുകൊടുത്തപ്പോഴാണ് അപ്പൂപ്പനെ കണ്ടിട്ടുവരാമെന്ന് പറഞ്ഞ് അതിഥി പുറത്തേയ്ക്കോടിയത്.
വെള്ളം കുടിച്ചിട്ട് പോകൂവെന്ന് ആതിര പറഞ്ഞതും അവൾ കേട്ടില്ല. അച്ഛനും അമ്മയും ചോറുണ്ണുന്ന തക്കത്തിന് വീടിന്റെ പിന്നാമ്പുറത്തേക്കാണ് അവൾ പോയത്. പുത്തൂർ കരിമ്പിൻപുഴ സാകേതത്തിൽ രണ്ടര വയസുകാരിയുടെ മരണം തങ്ങളുടെ തൊട്ടടുത്തായിരുന്നുവെന്ന സത്യം അറിയുമ്പോൾ അലമുറയിട്ട് കരയുകയാണ് ഇരുവരും.
വിദേശത്ത് ജോലി ചെയ്തിരുന്ന അജിത്ത് നാലുവർഷം മുമ്പാണ് നാട്ടിലെത്തിയത്. കൊല്ലത്ത് വാടി കടപ്പുറത്തുനിന്ന് മത്സ്യമെടുത്ത് പെട്ടിഓട്ടോയിൽ വില്പന നടത്തിയാണ് ജീവിക്കുന്നത്. ശനിയും ഞായറും മത്സ്യവില്പനയ്ക്ക് പോകാറില്ല. അതുകൊണ്ടുതന്നെ ഇന്നലെ മോൾക്കൊപ്പം രാവിലെ മുതൽ കളിയും ചിരിയുമായി കൂടിയതാണ്. അജിത്തിന്റെ അച്ഛനും അമ്മയും സമീപത്തെ മറ്റൊരു വീട്ടിലാണ് താമസം.
ഇന്നലെ ഉച്ചയൂണിന്റെ നേരത്ത് അതിഥി അപ്പൂപ്പന്റെ അടുത്തേക്ക് പോയപ്പോൾ അജിത്തും ആതിരയും അത് കാര്യമാക്കിയെടുത്തില്ല. ഭക്ഷണം കഴിച്ചുകഴിഞ്ഞ് മകളെ വിളിച്ചപ്പോഴാണ് കാണാനില്ലെന്നറിഞ്ഞതും ഒടുവിൽ വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയതും. മൂന്ന് പതിറ്റാണ്ട് മുമ്പ് വീട് നിർമ്മാണത്തിനായി ചെളിയെടുത്ത ഭാഗമാണിവിടം. ഇപ്പോൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും പെരുമഴ പെയ്താൽ നാലടിപ്പൊക്കത്തിൽ വെള്ളക്കെട്ടാകും. അതിനുള്ളിലാണ് അതിഥി വീണത്.
കുറുമ്പും കുസൃതിയുമായി ഓടിക്കളിച്ച അതിഥി ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ തേങ്ങുകയാണ് വീട്ടുകാരും നാട്ടുകാരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |