പൊന്നാനി: 'മണ്ണാൻ വൈദ്യന്റെ അടുത്തുപോയാൽ കുട്ടികളുടെ രോഗം ചികിത്സിച്ചു മാറ്റാം. പക്ഷേ, എങ്ങനെയാണ് മാറിയതെന്ന് പറയാൻ അയാൾക്കറിയില്ല. അതു കണ്ടുപിടിക്കലാണ് നിങ്ങളുടെ ജോലി. അതിന് ആയുർവേദം ശാസ്ത്രീയമായിത്തന്നെ പഠിക്കണം.'- ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഈ നിർദ്ദേശമാണ് എൻജിനിയറാകാൻ കൊതിച്ച പന്നിയംപള്ളി വാരിയത്തെ കൃഷ്ണൻകുട്ടിയെ ആയുർവേദത്തിന്റെ വഴിയിലേക്ക് നയിച്ചതും ആ രംഗത്തെ കുലപതിയാക്കിയതും.
കണക്കിൽ ഏറെ തത്പരനായ കൃഷ്ണൻകുട്ടി പത്താംക്ലാസ് കഴിഞ്ഞപ്പോൾ എൻജിനിയറിംഗിന് പോകണമെന്ന മോഹമാണ് വീട്ടുകാർക്ക് മുന്നിൽ വച്ചത്. എന്നാൽ, വീട്ടുകാരുടെ ആഗ്രഹം ആയുർവേദം പഠിപ്പിക്കണമെന്നതായിരുന്നു. രണ്ടഭിപ്രായം വന്നതോടെയാണ് വിഷയം ഇ.എം.എസിന് മുന്നിലെത്തുന്നത്. ഇ.എം.എസ് കാണിച്ച വഴി അദ്ദേഹത്തിന്റെ ജീവിതത്തിൽ മാത്രമല്ല, കേരളത്തിന്റെ ആയുർവേദ ചികിത്സാമേഖലയിൽ തന്നെ വലിയ വിപ്ളവം സൃഷ്ടിച്ചു.
1940ൽ കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ചേർന്നെങ്കിലും മനസ്സുനിറയെ വിപ്ലവത്തിന്റെ തീജ്വാലയായിരുന്നു. മരുന്നറിവുകൾക്കപ്പുറം മാർക്സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും വിചാരലോകം ആ ചെറുപ്പക്കാരനിൽ വിപ്ലവബോധം സൃഷ്ടിച്ചു. ഗാന്ധിയനായ ജ്യേഷ്ഠൻ പി.എം. വാര്യരുടെ അനുജൻ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി. പാർട്ടിയുടെ ലഘുലേഖകൾ രഹസ്യമായി വിതരണം ചെയ്യാൻ തുടങ്ങി. കോട്ടയ്ക്കൽ ഭാഗത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി.
സോവിയറ്റ് യൂണിയനെതിരെ ഹിറ്റ്ലർ ആക്രമണം അഴിച്ചുവിട്ടതോടെ സാമ്രാജ്യത്വ ശക്തികൾക്കെതിരെ നാട്ടിൽ സമരം ശക്തമായി. പഠിപ്പ് നിറുത്തി സമരരംഗത്തേക്കിറങ്ങിയ വിദ്യാർത്ഥികളോടൊപ്പം കൃഷ്ണനും കൂടി.
തന്റെ ജീവിതനിയോഗം ആയുർവേദത്തിലെ മഹാവിപ്ലവമാണെന്ന് തിരിച്ചറിയാൻ കൃഷ്ണന് മുന്നിൽ കാരണങ്ങൾ പലതായിരുന്നു. മനുഷ്യന് കാരുണ്യമാകുകയെന്നത് വിപ്ലവമാണെന്ന തിരിച്ചറിവിൽ നിന്നാണ് കൃഷ്ണൻകുട്ടിയെന്ന വിപ്ലവകാരി പി.കെ. വാര്യരെന്ന തണൽവൃക്ഷമായി പടർന്നു കയറിയത്. രോഗശമനത്തേക്കാൾ വലിയ വിപ്ലവം മറ്റൊന്നില്ലെന്നതായിരുന്നു പി.കെ. വാര്യരുടെ മാനിഫെസ്റ്റോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |