കൊച്ചി: പലതവണ മുന്നറിയിപ്പ് ആവർത്തിച്ചിട്ടും മുൻഗണനാവിഭാഗം റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരെ പിടികൂടാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതുവരെ നടത്തിയ പരിശോധനയിൽ 4298 അനർഹരെ കണ്ടെത്തിയെന്ന് ഡി.എസ്.ഒ അറിയിച്ചു. മുൻഗണനാവിഭാഗത്തിൽ നിന്ന് സ്വയം മാറുന്നതിനുള്ള അവസരം യഥാസമയം പ്രയോജനപ്പെടുത്താത്തവരെ അന്വേഷിച്ച് കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കാനാണ് നീക്കം. ഉദ്യോഗസ്ഥർ നേരിട്ടു നടത്തിയ പരിശോധനയിലും പൊതുജനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിലുള്ള അന്വേഷണത്തെ തുടർന്നാണ് ഇത്രയും അനർഹരെ കണ്ടെത്തിയത്. അതിനിടെ മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിന്ന് 2465 അപേക്ഷകളും ജില്ലയിൽ ലഭിച്ചു. മുൻഗണനേതര വിഭാഗത്തിലേക്ക് മാറാതെ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധനങ്ങളുടേയും കമ്പോളവിലയും പിഴയും കാർഡുടമയിൽ നിന്നും ഈടാക്കും
നിങ്ങൾ അനർഹർ
സംസ്ഥാന, കേന്ദ്ര സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവ്വീസ് പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ, പ്രവാസികളടക്കം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസം 25000 രൂപയോ അതിൽ അധികമോ വരുമാനം ഉള്ളവർ, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവർ, ഏക ഉപജീവന മാർഗമായ ടാക്‌സി ഒഴികെ സ്വന്തമായി 4 ചക്രവാഹനമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ.
അറിയിപ്പ്
മുൻഗണനേതര കാർഡുകളിലും സബ്‌സിഡി കാർഡുകളിലും മരണമടഞ്ഞ അംഗങ്ങളുടെ പേര് നിലനിൽക്കുന്നുണ്ടെങ്കിൽ അത് കുറവ് ചെയ്യുന്നതിന് അക്ഷയ സെന്റെറുകൾ മുഖേന അപേക്ഷ സമർപ്പിക്കണം. ആധാർ നമ്പർ ഇനിയും റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ (അംഗങ്ങൾ ഉൾപ്പെടെ) ഉടൻ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |