തിരുവനന്തപുരം: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ വാര്യരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ആയുർവേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു പി.കെ വാര്യർ. ആയുർവേദ നവോത്ഥാനത്തിന് നേതൃത്വം നൽകി ലോക ശ്രദ്ധയിലേക്കെത്തിയ പി.കെ വാര്യർ മലയാളിയെന്ന നിലയിൽ കേരളീയരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. അടുത്തിടെ നൂറാം പിറന്നാൾ ആഘോഷിച്ച അദ്ദേഹത്തിന്റെ വിയോഗം ആയുർവേദ ചികിത്സാരംഗത്തിനും രാജ്യത്തിനും തീരാനഷ്ടമാണ്.
ആയുർവേദ ആചാര്യൻ എന്നതിലുപരി സ്വാതന്ത്ര്യസമരത്തിലും വിദ്യാർഥിയായിരിക്കെ പി.കെ വാര്യർ പങ്കാളിയായിട്ടുണ്ട്. മഹാത്മഗാന്ധിയുടെ ആഹ്വാനം അനുസരിച്ച് 1942ലാണ് വാര്യർ പഠനം ബഹിഷ്‌ക്കരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഫാക്ടറി മാനേജറായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, കേരളത്തിന്റെ ആയുർവേദ സംസ്‌കൃതി ലോകത്തിന്റെ നെറുകയിൽ എത്തിച്ച ആയുർവേദ ആചാര്യൻ എന്നനിലയിലാകും പി.കെ വാര്യരെ ചരിത്രം രേഖപ്പെടുത്തുക. പി.കെ വാര്യർ എന്ന മഹാവൈദ്യന്റെ വിയോഗം ലോകത്തിനു തന്നെ തീരാനഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |