ആശാ വർക്കർമാരുടെ കാര്യം മഹാകഷ്ടം
കൊച്ചി: രാവിലെ മുതൽ രാത്രി വരെ ജോലി. മാസ ശമ്പളം വെറും 6,000 രൂപ. കിട്ടുന്നതാകട്ടെ, രണ്ട് മാസം കൂടുമ്പോൾ ! കൊവിഡ് മുന്നണി പോരാളികളായ ആശാവർക്കർമാരുടെ ദുരവസ്ഥയാണിത്.
ഭൂരിഭാഗം ആശാ വർക്കർമാരുടെ ഭർത്താക്കന്മാർക്കും കൊവിഡിനെ തുടർന്ന് തൊഴിലില്ല. ഇവരുടെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സമയം നോക്കാതെ പ്രവർത്തിക്കുന്ന തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും കഴിഞ്ഞ കൊവിഡ് കാലം മുതൽ ശമ്പളം കൃത്യമായി കിട്ടാറില്ലെന്നും ആശാ വർക്കർമാർ പറയുന്നു.
കഴിഞ്ഞ മാർച്ചുവരെ ശമ്പളത്തിന് പുറമേ കൊവിഡ് കാല ഇൻസെന്റീവ് എന്ന പേരിൽ 1000 രൂപ സർക്കാർ നൽകിയിരുന്നു. ഏപ്രിൽ മുതൽ ഈ തുക ലഭിക്കുന്നില്ല. നിലവിൽ മേയ്, ജൂൺ മാസങ്ങളിലെ ശമ്പളവും കുടിശികയാണ്. പാചകവാതക വിലയും ഇന്ധന വിലയും കുതിച്ചുയരുന്നതോടെ കുറഞ്ഞ ശമ്പളത്തിൽ പിടിച്ചു നൽക്കാൻ കഴിയുന്നില്ല. സ്വന്തമായി വാഹനങ്ങളില്ലാത്ത ആശാ വർക്കർമാരുണ്ട്. ഇവരെല്ലാം നടന്ന് ഓരോവീട്ടിലുമെത്തി വേണം സേവനം ഉറപ്പാക്കാൻ. വാഹനങ്ങളിൽ പോകുന്നവർക്ക് വേതനമായി ലഭിക്കുന്നതിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി ചെലവഴിക്കണം.
ചുമതലകൾ
മരുന്നു വിതരണം
രോഗികളെ ആശുപത്രിയിൽ എത്തിക്കുക
വാക്‌സിനേഷൻ സഹായം
വീടുകളിലെത്തി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ
രോഗികളെ സന്ദർശിച്ച് ക്ഷേമം ഉറപ്പാക്കൽ
രോഗമുക്തരുടെ ക്ഷേമ അന്വേഷണം
പരിസര ശുചീകരണം
കുട്ടികളുടെ ക്ഷേമപരിപാലനം
ഗർഭിണികൾക്ക് ആവശ്യമായ സേവനം
സഹായവും വൈകുന്നു
ശമ്പള കുടിശികക്ക് പുറമേ കൊവിഡ് പ്രതിരോധം ഉറപ്പാൻ ആശാ വർക്കർമാർക്ക് സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്.
മാസ്‌ക് ഉൾപ്പെടെയുള്ളവ സ്വന്തം ചെലവിൽ വാങ്ങണം. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കെല്ലാം നൽകിയ ശേഷം തങ്ങൾക്ക് വിതരണം ചെയ്യാനായി സാനിറ്റൈസറും മറ്റും ബാക്കിയുണ്ടാകില്ലെന്ന് ആശാ വർക്കർമാർ പരാതിപ്പെടുന്നു. പലപ്പോഴും ആദ്യ തവണ സാനിറ്റൈസർ ലഭിച്ചാൽ പിന്നീട് മാസങ്ങൾ കഴിഞ്ഞായിരിക്കും ആരോഗ്യവകുപ്പ് അടുത്ത് നൽകുക. നാല് മാസം വരെ വൈകി. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പോകുന്നത് ആശാ വർക്കർമാരാണ്. ഇവർക്ക് പലപ്പോഴും പി.പി.ഇ കിറ്റുിപോലും ആവശ്യത്തിന് ലഭിക്കാറില്ല.
ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായി. വലിയ പ്രതിസന്ധിയിലാണ്. പിടിച്ചു നൽക്കാൻ കഴിയുന്നില്ല. ജോലി ഭാരം കൂടുകയും കുറഞ്ഞ വേതനവും മൂലം ചിലർ ജോലി ഉപേക്ഷിച്ചു
മെറിൻ ബോസ്
ആശാ വർക്കർ
കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |