യൂറോ കപ്പ്: ഇംഗ്ലണ്ട് ഇറ്രലി ഫൈനൽ ഇന്ന് രാത്രി
യൂറോപ്യൻ പുൽമൈതാനങ്ങളിൽ കഴിഞ്ഞൊരുമാസക്കാലം കാൽപ്പന്തുകളിയുടെ ആവേശരാവ് സമ്മാനിച്ച യൂറോ കപ്പിന് ഇന്ന് രാത്രി കൊട്ടിക്കലാശം. ഇറ്രലിയും ഇംഗ്ലണ്ടും ഏറ്രുമുട്ടുന്ന ഫൈനൽ പോരാട്ടത്തിന് ഇന്ന് രാത്രി 12. 30നാണ് കിക്കോഫ്. ഇംഗ്ലണ്ടിലെ വെംബ്ലി ആതിഥേയരുടെ പട്ടാഭിഷേകത്തിനാണോ അസൂറികളുടെ കിരീടധാരണത്തിനാണോ വേദിയാവുകയെന്നത് അറിയാൻ ആകാംഷയോടെ കാത്തിരിക്കികയാണ് ഫുട്ബാൾ ലോകം.
ഇത്തവണ റോബർട്ടോ മാൻസീനിയെന്ന ചാണക്യന്റെ കീഴിൽ ഏറ്രവും മികച്ച പ്രകടനം പുറത്തെടുത്ത ഇറ്റലി, കഴിഞ്ഞ ലോകകപ്പ് യോഗ്യത പോലും നേടാതെ നാണംകെട്ടിടത്ത് നിന്ന് നടത്തിയ തകർപ്പൻ തിരിച്ചുവരവ് യൂറോ കിരീടം സ്വന്തമാക്കി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
മറുവശത്ത് തറവാട്ടിലേക്ക് ആദ്യമായി യൂറോ കിരീടമെത്തിക്കാനാണ് സ്വന്തം ആരാധകരുടെ മുൻപിൽ പ്രിയപ്പെട്ട മൈതാനത്ത് സൗത്ത് ഗേറ്ര് തന്ത്രം മെനയുന്ന ഇംഗ്ലണ്ട് ബൂട്ടുകെട്ടുന്നത്.
സെമി കഥ
ഷൂട്ടൗട്ടോളം നീണ്ട സെമിയിൽ ഇറ്റലി മുൻചാമ്പ്യൻമാരായ സ്‌പെയിനെ മറികടന്നാണ് ഫൈനലിനെത്തുന്നത്. സെമിയിൽ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ട് 2-1ന് ഡെൻമാർക്കിനെ വീഴ്‌ത്തിയാണ് ഫൈനലിലെത്തിയത്.
ശ്രദ്ധിക്കാൻ
ഇറ്രലി രണ്ടാം കിരീടം ലക്ഷ്യം വയ്ക്കുമ്പോൾ, ഇംഗ്ലണ്ട് കന്നിക്കിരീടത്തിനാണ് കാത്തിരിക്കുന്നത്. 1968 ലാണ് ഇറ്റലി യൂറോ ചാമ്പ്യൻമാരായത്. 2000ത്തിലും 2012ലും ഫൈനലിലെത്തിയെങ്കിലും തോറ്റു. ഇംഗ്ലണ്ട് ആദ്യമായാണ് യൂറോ ഫൈനലിന് യോഗ്യത നേടുന്നത്. 1966ൽ ലോകകപ്പ് നേടിയ ശേഷമുള്ള അവരുടെ ആദ്യ ഫൈനൽ പ്രവേശനം കൂടായാണിത്. ഇറ്രലിയുടെ പത്താം മേജർ ടൂണമെന്റ് ഫൈനലാണിത് (6 ലോകകപ്പ്, 4യൂറോ കപ്പ്).
55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.
13 യൂറോ കപ്പിന്റെ ഫൈനലിലെത്തുന്ന പതിമ്മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്.
ഇതിനായി വർഷങ്ങളായി ഞങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. നന്ദി പറയേണ്ടത് ഇത്രയും മികച്ച പ്രകടനം നടത്തുന്ന കളിക്കാരോടാണ്. ഇതുവരെ ഒന്നും നേടാനായില്ല, പരിശ്രങ്ങൾ വിജയമായിരുന്നുയെന്ന് വിലയിരുത്താൻ ഈ കിരീടം ആവശ്യമാണ്. ഇംഗ്ലണ്ടിന് ഗാലറിയിലെ പതിനായിരങ്ങുടെ പിന്തുണയുണ്ട്. പക്ഷേ ഫൈനൽ എന്നത് മറ്റുകളികളേക്കാൾ വ്യത്യസ്തമാണ്. ഞങ്ങൾ കൂടുതൽ ശ്രദ്ധയോടെയും സന്തോൽത്തോടെയുമാകും കളിക്കുക.
റോബർട്ടോ മാൻസീനി
ഇറ്രലി കോച്ച്
കിരീടമാണ് മുന്നിലെ ലക്ഷ്യം. ഇങ്ങനെയൊരവസരം ജീവിതത്തിൽ വളരെ അപൂർവമായെ ലഭിക്കൂ. ഞങ്ങൾ ആ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ജയിക്കാനായി ഞങ്ങൾപൂർണമായി സമർപ്പിച്ചു കഴിഞ്ഞു.
ഗാരത് സൗത്ത്ഗേറ്ര്
ഇംഗ്ലണ്ട് കോച്ച്
നേർക്കുനേർ പോരാട്ടങ്ങളിൽ കൂടുതൽ വിജയം ഇറ്റലിക്ക്
ഇറ്രലിയുടെ കരുത്ത്
ഈ ടൂർണമെന്റിൽ ഏറ്രവുംമികച്ച ഫുട്ബാൾ പുറത്തെടുത്ത ടീം. ആക്രമണവും പ്രതിരോധവും ഒരുപോലെ മികച്ചത്. ആദഗ്യ റൗണ്ട് കടന്നത് ഒരു മത്സരവും തോൽക്കാതെ ഒരു ഗോളും വഴങ്ങാതെ. മികച്ച ബഞ്ച്.
ദൗർബല്യം
പ്രധാന മത്സരങ്ങളിൽ സമ്മർദ്ദത്തിലാകുന്നത്.
ഇംഗ്ലണ്ടിന്റെ കരുത്ത്
ആക്രമണവും പ്രതിരോധവും മികച്ചത്. ഹാരികേൻ ഫോമിൽ. പ്രതിഭാധനരായ യുവതാരങ്ങൾ നിരവധി.
ദൗർബല്ല്യം
ഫിനിഷിംഗിലെ മൂർച്ചയില്ലായ്മ.
ടി.വി ലൈവ്: ഇന്ന് രാത്രി 12.30 മുതൽ സോണി ചാനലുകളിലും ലൈവ് സ്ട്രീമിംഗ് സോണിലൈവിലും ജിയോടീവിയിലും
ഇംഗ്ലണ്ടിന് വലിയ തുക പിഴ ശിക്ഷ
യൂറോ ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിന് പിഴശിക്ഷ. ആരാധകരുടെ ഭാഗത്ത് നിന്ന് ഡെൻമാർക്കിനെതിരായ സെമി ഫൈനലിനിടെയും അതിനു മുമ്പുമുണ്ടായ സംഭവങ്ങളുടേയും പേരിലാണ് യൂവേഫ ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷന് 30,000 യൂറോ (ഏകദേശം ഇരുപത്തിയാറ് ലക്ഷത്തി അമ്പത്തിയാറായിരത്തോളം രൂപ) പിഴ ചുമത്തിയത്.
വെംബ്ലിയിൽ ഡെൻമാർക്കിനെതിരായ സെമിയിൽ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായ പെനാൽറ്റി അനുവദിക്കപ്പെട്ടപ്പോൾ ഗാലറിയിൽ നിന്ന് ആരോ ഡാനിഷ് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കിളിന്റെ മുഖത്ത് ലേസർ അടിച്ചത് വലിയ വിവാദമായിരുന്നു.
പെനാൽറ്റി നേരിടാൻ ഷ്മൈക്കിൾതയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ മുഖത്ത് പച്ച നിറത്തിലുള്ള ലേസർ രശ്മികൾ പതിഞ്ഞത്. ഹാരികേനിന്റെ പെനാൽറ്റി കിക്ക് ഷ്മൈക്കിൽ തടുത്തെങ്കിലും റീബൗണ്ട് ഗോളാക്കി കേൻ വിജയം ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു. ഇതിനു പുറമേ പ്രീക്വാർട്ടർ തുടങ്ങുന്നതിന് മുമ്പ് ജർമ്മനിയുടേയും സെമിയിൽ ഡെൻമാർക്കിന്റേയും ദേശീയ ഗാനം മുഴങ്ങിയപ്പോൾ വെംബ്ലിയിൽ കാണികൾ കൂവുകയും ആക്രോശിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. കാണികൾ സ്റ്റേഡിയത്തിനകത്ത് കരിമരുന്ന് പ്രയോഗം നടത്തിയതും വിവാദമായിരുന്നു.
ഇക്കാര്യങ്ങൾ എല്ലാം അന്വേഷിച്ച ശേഷമാണ് യുവേഫ പിഴശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |