ജയിൽ മാറ്റം ആലോചിച്ച് കസ്റ്റംസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ പൂജപ്പുരയിലെ ജയിലിൽ കഴിയുന്ന സരിത്ത്, റെമീസ് എന്നീ പ്രതികൾ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പ്രതികൾ ജയിലിലെ ചട്ടങ്ങൾ നിരന്തരം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ കസ്റ്റംസിനും എൻ.ഐ.എ കോടതിക്കും സംസ്ഥാന സർക്കാരിനും റിപ്പോർട്ട് നൽകി. ഇവരുടെ ജയിൽ മാറ്റം കസ്റ്റംസ് ആലോചിച്ച് വരികയാണ്. കേരളത്തിന് പുറത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റാനാണ് ആലോചന.
പ്രതികളുടെ ചട്ടലംഘനങ്ങളെക്കുറിച്ച് ഏഴിനാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചതായും ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ സരിത്തും സമീപമുണ്ടായിരുന്നതായും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. സി.സി ടി.വി ദ്യശ്യങ്ങൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരോട് സരിത്തും റെമീസും തട്ടിക്കയറിയെന്നും ഭീഷണിപ്പെടുത്തിയതായും പരാമർശമുണ്ട്. പുറത്ത് നിന്ന് യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ മറ്റൊരാവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുന്നുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുന്നില്ല. ഇതേച്ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും കസ്റ്റംസിനും എൻ.ഐ.എ കോടതിക്കും കൈമാറിയ റിപ്പോർട്ടുകളിൽ വെളിപ്പെടുത്തുന്നു. സ്വർണക്കടത്ത് കേസിൽ ഭരണ, പ്രതിപക്ഷ വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സരിത്തിന്റെ പരാതിയും സൂപ്രണ്ടിന്റെ റിപ്പോർട്ടും വീണ്ടും വിവാദമാകുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനം കേസിൽ നിർണായകമാകും.
നാട് കടത്താൻ കസ്റ്റംസ്
സരിത്തിനെയും റെമീസിനെയും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റാൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. കേസിൽ മൊഴി മാറ്റാൻ ജയിലിൽ നിന്ന് ഭീഷണിയും സമ്മർദ്ദവുമുള്ളതായി സരിത്തിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതികൾ ജയിൽ ചട്ടങ്ങൾ ലംഘിക്കുന്നതായും നിർദേശങ്ങൾ അനുസരിക്കാനോ അച്ചടക്കം പാലിക്കാനോ കൂട്ടാക്കുന്നില്ലെന്നുമുള്ള സൂപ്രണ്ടിന്റെ റിപ്പോർട്ട് കൂടി പുറത്തായതോടെയാണ് ജയിൽ മാറ്റത്തിനുള്ള നീക്കങ്ങൾ കസ്റ്റംസ് ഊർജിതമാക്കിയത്. ജയിലിൽ ഭീഷണി ഉണ്ടെന്ന സരിത്തിന്റെ പരാതിയിൽ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ മൊഴിയെടുപ്പ് തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗൺ അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗിലൂടെയാണ് കോടതി സരിത്തിന്റെ മൊഴിയെടുക്കുന്നത്.
ആരോപണങ്ങളുമായി സരിത്ത്
പൂജപ്പുര സെൻട്രൽ ജയിലിൽ സരിത്തിനെത്തിയ അമ്മയോടും സഹോദരിയോടുമാണ് തനിക്ക് ജയിലിൽ അധികൃതരിൽ നിന്ന് ഭീഷണിയുള്ള കാര്യം അറിയിച്ചത്. സമാന പരാതിയുമായി സരിത്തിന്റെ അമ്മ കസ്റ്റംസിനെയും സമീപിച്ചിരുന്നു. റിമാൻഡിലായിരുന്ന സരിത്ത് എൻ.ഐ.എ കേസിൽ റിമാൻഡ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോൾ അഭിഭാഷകൻ മുഖേന കോടതിയിൽ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നു.എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും കോടതി മുമ്പാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത്ത് ആവശ്യപ്പെട്ടു. തുടർന്നാണ് സരിത്ത് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കോടതിക്ക് മുമ്പാകെ ഇന്ന് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അട്ടിമറി നീക്കം നടക്കുന്നുവെന്നും സരിത്ത് കോടതിയിൽ പരാതിപ്പെട്ടിരുന്നു. കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവരുടെ പേരും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും പറയാനായി തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും സരിത്ത് വെളിപ്പെടുത്തി.
അതിനുപുറമെ, കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞതെന്ന് പറയണമെന്നും ഭീഷണിയുണ്ട്. സ്വർണക്കടത്ത് കേസിന്റെ അനുബന്ധമായി ഡോളർ കടത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് സരിത്ത് നേരത്തെ മൊഴി നൽകിയിരുന്നു. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിപ്പിച്ചതെന്ന് പറയാനാണ് ഭീഷണിയെന്ന് സരിത്ത് പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിൽ സരിത്തിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്ന് ജയിൽ സൂപ്രണ്ടിന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |