കോട്ടയം: എറണാകുളത്തുനിന്നും കോട്ടയത്തേക്ക് കാറിൽ കടത്തിയ 1.7 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിൽ.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ പാറയിൽ അജേഷ് (26), പരിന്താനിയിൽ എബിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈ.എസ്.പി എ.ജെ തോമസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ അതിർത്തിയായ നീർപ്പാറയിൽ വച്ചാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറിന് അകമ്പടിയായി ബൈക്കും ഉണ്ടായിരുന്നു.
പൊലീസ് കാർ നിർത്തി പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവു കണ്ടെത്തിയത്. കാറിന് ഒപ്പം എത്തിയ ബൈക്ക് യാത്രികൻ പരിശോധനക്കിടെ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ് .പി എം.എം.ജോസ്, തലയോലപ്പറമ്പ് എസ്.എച്ച്. ഒ ബിൻസ് ജോസഫ്, എസ്.ഐ തോമസ്, എസ്.ഐ ശരണ്യ എസ്. ദേവൻ, സജി, എ. ഷിഹാബുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതി അജേഷ് തൃക്കൊടിത്താനം, ചങ്ങനാശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ്, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |