ന്യൂഡൽഹി: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 2021-2030 ലെ പുതിയ ജനസംഖ്യാ നയം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. പുതിയ ജനസംഖ്യാ നയത്തിൽ, 2026ഓടെ ജനനനിരക്ക് ആയിരം പേരിൽ 2.1 ആയും 2030ഓടെ 1.9 ആയും ലക്ഷ്യമിടുന്നു. നിലവിൽ സംസ്ഥാനത്തെ മൊത്തം ജനനനിരക്ക് 2.7 ശതമാനമാണ്.
ജനസംഖ്യാ നയം അനാവരണം ചെയ്യുന്നതിനിടെ, ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികൾ തമ്മിൽ സമയത്തിന്റെ നല്ല വിടവ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വർദ്ധിച്ചുവരുന്ന ജനസംഖ്യ വികസനത്തിന് തടസമാണെന്നും ഇത് നിയന്ത്രിക്കാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് സംസ്ഥാന നിയമ കമ്മീഷൻ വെബ്സെെറ്റിൽ ഉൾപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് നയം അനാവരണം ചെയ്തിരിക്കുന്നത്.
കാലാകാലങ്ങളിൽ ലോകമെമ്പാടും, ജനസംഖ്യ വർദ്ധിക്കുന്നത് വികസനത്തിന് ഒരു തടസമാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. ജനസംഖ്യാവളർച്ചയും ദാരിദ്ര്യവുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ സമുദായങ്ങളും 2021-2030 ലെ ജനസംഖ്യാ നയം ശ്രദ്ധിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. ഈ ദിശയിൽ ശ്രമങ്ങൾ നടത്തിയ രാജ്യങ്ങളും സംസ്ഥാനങ്ങളും നല്ല ഫലങ്ങൾ കൈവരിച്ചു. എന്നിരുന്നാലും, ഇക്കാര്യത്തിൽ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്ത് യു.പി സർക്കാർ ഈ നയം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നയപ്രകാരം, കുടുംബാസൂത്രണ പദ്ധതി പ്രകാരം പുറപ്പെടുവിക്കുന്ന ഗർഭ നിരോധന ഉപാധികളുടെ ലഭ്യത വർദ്ധിപ്പിക്കാനും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് ശരിയായ സംവിധാനം ഒരുക്കാനും ശ്രമിക്കും. രണ്ടു കുട്ടി നയത്തെ പ്രോത്സാഹിപ്പിക്കുകയും, ഇത് ലംഘിക്കുന്നവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിൽ നിന്നും അയോഗ്യരാക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
11 മുതൽ 19 വയസുവരെയുള്ള കൗമാരക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയുടെ മികച്ച നടത്തിപ്പിന് പുറമെ പ്രായമായവരുടെ പരിചരണത്തിനായി സമഗ്രമായ ക്രമീകരണങ്ങൾ നടത്തും. നവജാതശിശുക്കൾ, കൗമാരക്കാർ, പ്രായമായവർ എന്നിവരുടെ ഡിജിറ്റൽ ട്രാക്കിംഗിനായി ക്രമീകരണങ്ങൾ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് പുറമേ സ്കൂളുകളിൽ ‘ഹെൽത്ത് ക്ലബ്ബുകൾ’ രൂപീകരിക്കുന്നതടക്കമുളള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |