ചാത്തന്നൂർ: ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ സ്വദേശി രേഷ്‌മയ്‌ക്ക് ഫേസ്ബുക്കിൽ അനന്തുവെന്ന പേരിൽ ഒന്നിലേറെ സുഹൃത്തുക്കളുണ്ടെന്ന് അന്വേഷണ സംഘം. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. ബിലാൽ എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ടുള്ള വർക്കല സ്വദേശിയായ അനന്തു പ്രസാദുമായി രേഷ്മയ്ക്ക് സൗഹൃദം ഉണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇവർ പരിചയപ്പെട്ടത്.
രണ്ടുദിവസം മുമ്പ് അന്വേഷണസംഘം ജയിലിലെത്തി അനന്തു പ്രസാദിന്റെ ചിത്രം കാണിച്ചപ്പോൾ 'അറിയാം, ബിലാൽ" എന്ന സുഹൃത്താണെന്നായിരുന്നു രേഷ്മയുടെ മറുപടി.
ക്വട്ടേഷൻ ആക്രമണ കേസിൽ പിടിയിലായ അനന്തു കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന് മുമ്പ് രേഷ്മയ്‌ക്ക് പരിചയമില്ലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അടുത്തിടെ ആത്മഹത്യ ചെയ്ത ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും രേഷ്മയോട് അനന്തുവെന്ന പേരിൽ ചാറ്റ് ചെയ്തിരുന്നു. ഇത് പിടിക്കപ്പെടുമെന്ന് വ്യക്തമായപ്പോഴാണ് ഇരുവരും ആത്മഹത്യ ചെയ്തത്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
രേഷ്മയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്
പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനും തുടർന്ന് കുഞ്ഞ് കൊല്ലപ്പെട്ടതും മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
വില്ലനായത് ഫേസ്ബുക്ക് ബന്ധങ്ങൾ?
1. രേഷ്‌മയ്ക്ക് ഫോണില്ലാതിരുന്ന സമയത്ത് ആര്യയും ഗ്രീഷ്മയും രേഷ്മയും ഒരേ ഫോണാണ് ഉപയോഗിച്ചിരുന്നത്
2. മൂവരും പരസ്പരം ഫേസ്ബുക്ക് ബന്ധങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് അന്വേഷണസംഘം
3. ആത്മഹത്യ ചെയ്തപ്പോൾ ഒപ്പം കൊണ്ടുപോയ ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണുകൾ പൊലീസിന് ലഭിച്ചിട്ടില്ല
4. രേഷ്മയുടെ ഫോൺ വിശദ പരിശോധനയ്‌ക്ക് സൈബർ സെല്ലിന് കൈമാറി
'ഫേസ്ബുക്ക് കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴിയുടെ വിശദാംശങ്ങളാണ് തെളിയിക്കാനുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്".
- അൽ ജബ്ബാർ
പാരിപ്പള്ളി ഇൻസ്പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |