മാസം 20 - 70 കോടി അധിക വരുമാനം
തിരുവനന്തപുരം:പരസ്യങ്ങൾ ഉൾപ്പെടെ ശക്തമായ സ്‌പേസ് മാർക്കറ്റിംഗിലൂടെ മാസം 70 കോടി രൂപ വരെ അധിക വരുമാനം സമാഹരിച്ച് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതി ചിങ്ങത്തിൽ ആരംഭിക്കും. ഇതിനായി ഒരു വാണിജ്യ വിഭാഗം കോർപ്പറേഷനിൽ രൂപീകരിക്കും. തുടക്കത്തിൽ മാസം 20 കോടി അധിക വരുമാനമാണ് ലക്ഷ്യം. 70 കോടിയാണ് ആത്യന്തിക ലക്ഷ്യം.
ബസുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ ലഭ്യമായ സ്ഥലത്തെല്ലാം പരസ്യങ്ങൾ സ്വീകരിക്കുകയാണ് പ്രധാന വരുമാന മാർഗ്ഗം.
150 അംഗ ടീം
ജീവനക്കാരിൽ നിന്ന് 150 അംഗ മാർക്കറ്റിംഗ് ടീമിനെ രൂപീകരിച്ചു തുടങ്ങി. 24 പേർക്ക് പരിശീലനം നൽകി. കണ്ടക്ടർ, മെക്കാനിക്ക് വിഭാഗങ്ങളിലെ എം.ബി.എ ബിരുദക്കാരാണ് ഇവർ. ആകർഷകമായ വേതനമാണ് ഇവർക്ക്. ഈ ടീമിനെ ഓരോ ഡിപ്പോയിലും നിയോഗിച്ച് കാര്യങ്ങൾ പഠിച്ച് വരുമാനം എത്ര മടങ്ങായി വർദ്ധിപ്പിക്കാം എന്നതിനെ പറ്റി 15 ദിവസത്തിനുള്ളിൽ പ്ലാൻ തയ്യാറാക്കും. ഇതനുസരിച്ചുള്ള ടാർജറ്റ് വാണിജ്യവിഭാഗം മേധാവി തീരുമാനിക്കും. പദ്ധതി നടത്തിപ്പിന് ഓരോ ഡിപ്പോയിലും ഒരാളെ മാർക്കറ്റിംഗ് അസി. മാനേജർ ആയി നിയമിക്കും. മൂവായിരം രൂപ അധിക ശമ്പളവും. 2000 രൂപ പെട്രോൾ അലവൻസും നൽകും. ലക്ഷ്യം മറികടന്നാൽ നിശ്ചിത ശതമാനം കമ്മിഷൻ. ആദ്യ വർഷം മികവ് കാണിക്കുന്നവരെ ഡെപ്യൂട്ടി മാനേജരാക്കും.
നാല് വരുമാന വഴികൾ
1. സർവത്ര പരസ്യം
ബസിനകത്തും പുറത്തും പരസ്യം. തിരുവനന്തപുരത്ത് പുതിയതായി അവതരിപ്പിക്കുന്ന റെഡ് ബസിൽ സീറ്റ് കവറിലും പരസ്യം. ആർ.എഫ്.ഐ.ഡി കാർഡിന്റെ പുറത്തും ടിക്കറ്റിന്റെ പുറകിലും ബസിലെ ഡിസ് പ്ളേ ബോർഡിലും ജീവനക്കാരുടെ യൂണിഫോമിലും പരസ്യം. ബസ് സ്റ്റാൻഡുകളിൽ ടി.വിയിലൂടെ പരസ്യങ്ങൾ പ്രദർശിപ്പിക്കും.
2. ന്യൂജെൻ ടിക്കറ്റ്
സീസൺ ടിക്കറ്റുകൾ ഇറക്കും. പ്രതിദിന, വാര, മാസ, വാർഷിക യാത്രാകാർഡുകളും. ബസ് സ്റ്റേഷനുകളിൽ വരാതെ കാർഡ് വാങ്ങാം. ഓൺലൈനിൽ റീചാർജ് ചെയ്യാം.
3. സ്പേസ് മാർക്കറ്റിംഗ്
കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ, കടമുറികൾ തുടങ്ങിയവ വാടകയ്ക്ക് നൽകും.
4. കൊറിയർ സർവീസ്
കൊറിയർ സർവീസ് ഒരു പ്രൊഫഷണൽ പങ്കാളിയെ കൂടി കണ്ടെത്തി പുനരാരാംഭിക്കും.
''കാലത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സി മാറുകയാണ്. വരുമാനം കൂട്ടുന്നതോടൊപ്പം ചെലവ് കുറയ്ക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യും.
- ആന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |