തൃശൂർ: സുഹൃത്തിന്റെ മാനഭംഗക്കേസുമായി മുന്നോട്ടുപോയാൽ കുടുംബത്തെ അടക്കം ഇല്ലാതാക്കുമെന്ന് ഒളിമ്പ്യൻ മയൂഖ ജോണിക്ക് ഊമക്കത്തിൽ ഭീഷണി. ഇതുസംബന്ധിച്ച് മയൂഖ ജോണി ഡി.ജി.പിക്ക് പരാതി നൽകി. കഴിഞ്ഞദിവസം മയൂഖയും പരാതിക്കാരിയായ സുഹൃത്തും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ അജ്ഞാതൻ ഏൽപ്പിച്ച കത്ത് കിട്ടിയത്. വധഭീഷണിക്ക് പുറമേ സ്ത്രീത്വത്തെ അപമാനിക്കുന്ന അശ്ലീല പരാമർശങ്ങളും കത്തിലുണ്ട്. കേസിലെ പ്രതിയുടെ അടുത്ത ആളാണെന്നും ആളൂർ സി.ഐയെ സംരക്ഷിക്കുന്നയാളാണ് താനെന്നും കത്തിൽ അവകാശപ്പെടുന്നു. പ്രതി മാനഭംഗപ്പെടുത്തിയതായും കത്തിൽ സമ്മതിക്കുന്നുണ്ട്.
കത്തിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിച്ച് നടപടി എടുക്കണമെന്ന് ഡി.ജി.പിയ്ക്ക് നൽകിയ പരാതിയിൽ മയൂഖ ആവശ്യപ്പെട്ടു. ഭീഷണിയുണ്ടാവുമെന്ന് കരുതിയിരുന്നതാണെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മയൂഖ പറഞ്ഞു. സുഹൃത്ത് മാനഭംഗത്തിന് ഇരയായെന്നും നടപടിയെടുക്കുന്നതിന് പകരം മുൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പ്രതിക്കായി ഇടപെട്ടുവെന്നും ജോസഫൈൻ രാജിവെച്ചതിന് പിന്നാലെ മയൂഖ വെളിപ്പെടുത്തിയിരുന്നു. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയതെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഭാതർക്കമാണ് പരാതിക്ക് കാരണമെന്ന് ആരോപിച്ച് ജോൺസണിന്റെ സുഹൃത്തുക്കൾ വാർത്താസമ്മേളനം വിളിച്ച് മയൂഖക്കെതിരെ രംഗത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |